Saturday, August 22, 2015

കണ്ണീര്‍ പൂക്കള്‍




ഗംഗാധരേട്ടൻ
ഒരിക്കലും മറക്കാനാവാത്ത മനുഷ്യൻ.
ഉപ്പയുടെ ഏറ്റവും അടുത്തയാൾ.

വാടാനപ്പളളി സെന്ററിലെത്തിയാൾ ഉപ്പ സമയം ചെലവിട്ടിരുന്നത് ഗംഗാധരേട്ടന്റെ പലചരക്ക് കടയിൽ മാത്രമായിരുന്നു. ഓർമ്മവെച്ച നാൾ ഞങ്ങളുടെ പറ്റുകടയായിരുന്നു ഇത്. എന്നല്ല എല്ലാത്തിനും ഞങ്ങൾക്കാശ്രയം ഈ കടയായിരുന്നു. പൈസ ആവശ്യമായി വരുമ്പോൾ ഉപ്പ പറഞ്ഞു ഇവിടുന്നു വാങ്ങിക്കോളാൻ എന്ന് പറഞ്ഞ് എത്ര ചോദിച്ചാലും തിരിച്ചൊന്നും ചോദിക്കുക പോലും ചെയ്യാതെ അഞ്ഞൂറും ആയിരവുമൊക്കെ ഒരു മടിയും കൂടാതെ തരുമായിരുന്നു. കടയിൽ എത്ര തിരക്കുണ്ടായാലും ഞങ്ങൾ സാധനങ്ങൾക്ക് വേണ്ടി വെയ്റ്റുചെയ്യുന്നുണ്ടെങ്കിൽ , തങ്ങളത് കഴിഞ്ഞില്ലേ - തങ്ങളതൊന്ന് വേഗം കൊടുക്ക്ട്ടാ എന്ന് പറഞ്ഞ് എപ്പോഴുമൊരു മുൻ ഗണന ഞങ്ങൾക്ക് തരുമായിരുന്നു.

ഇന്ന് ഓലയും ചകിരിയുമൊന്നും ആർക്കും വേണ്ടാതായ കാലം. എന്നാൽ ചകിരി വാങ്ങിയില്ലെങ്കിൽ അടുപ്പുകളിൽ തീ പുകയാത്തൊരു കാലമുണ്ടായിരുന്നു. ഗംഗാധരേട്ടന്റെ വീട്ടിൽ നിന്നായിരുന്നു മിക്ക സമയങ്ങളിലും ഞങ്ങൾ ചകിരി വാങ്ങിയിരുന്നത്. വണ്ടിയിലേക്ക് ചകിരി കയറ്റാൻ എത്ര തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് ഗംഗാധരേട്ടന്റെ ഭാര്യ ഞങ്ങളെ സഹായിക്കുമായിരുന്നു. ചേച്ചി തന്നതാണെന്ന് ഉമ്മാട് പറഞ്ഞോളാൻ പറഞ്ഞ് ഒരു പാട് ഓലക്കെട്ടുകളും മറ്റുമൊക്കെ ഫ്രീയായി തരുമായിരുന്നു അവർ.

വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ മൂലം കട പൂട്ടി വീട്ടിൽ വിശ്രമമായതിൽ പിന്നെ അദ്ദേഹത്തെ അവസാനമായി കാണുന്നത് ഉപ്പ മരണപ്പെട്ട തി ന്റെ ആവശ്യം പറയാൻ ഇക്കയും ഞാനും കൂടി വീട്ടിൽ ചെന്നപ്പോഴായിരുന്നു. ഞങ്ങൾ പറഞ്ഞപ്പോളാണു ഉപ്പ മരിച്ചവിവരം അദ്ദേഹം അറിയുന്നത്. ഒന്ന് അറിയിക്കാമായിരുന്നില്ലേ , അവസാനമായൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ് കുറേ കരഞ്ഞു അദ്ദേഹം. ഇപ്രാവശ്യം നാട്ടിലെത്തിയാൽ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതുവരെ അദ്ദേഹം കാത്തുനിന്നില്ല.

ആ മനുഷ്യ സ്നേഹിയുടെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി കണ്ണീർ പൂക്കൾ.