Monday, August 1, 2016

ഉസ്താദ്...




പുതിയ ഉസ്താദ് വരികയാണു.
ഒത്തിരി ഉന്മേശത്തോടെയാണു ഞങ്ങളന്ന് മദ്രസയിലെത്തിയത്..

കുട്ടിക്കഥകൾ പറഞ്ഞ് രസിപ്പിക്കാനും
ചരിത്രങ്ങളോതിത്തന്ന് ആവേശം കൊള്ളിക്കാനും
അനുഭവ കഥകളിലൂടെ ജീവിതത്തെ പഠിപ്പിക്കാനും
 കഴിവുള്ള ഉസ്താദുമാരുണ്ട്.
ഗൌരവം വിടാതെ ചൂരലും വീശി വന്ന് 
പാഠഭാഗത്തിൽ മാത്രം ശ്രദ്ധപതിപ്പിക്കുന്ന ചിലരും.
 പുതിയ ഉസ്താദ്  ഇതിൽ ഏത് തരക്കാരനായിരിക്കുമെന്ന
 പ്രതീക്ഷകൾക്കും ആശങ്കകൾക്കുമിടയിലായിരുന്നു ഞങ്ങൾ..

ശരിക്കും അഞ്ചാം ക്ലാസ്സുകാരായ ഞങ്ങൾക്ക് സ്ഥിരമാ‍യൊരു ഉസ്താദുണ്ട്..
 അറബിക് മുൻ‌ഷിയായ ഉസ്താദ് മിക്കവാറും ശനിയോ ഞായറോ ലീവായിരിക്കും. 
ഉസ്താദിന്റെ ലീവ് ദിവസം മറ്റു ഉസ്ത്‍ാദുമാരാണു ക്ലാസ്സ്  കൈകാര്യം ചെയ്യുക. അങ്ങിനെയാകുമ്പോൾ പുതിയ ഉസ്താദിനെ നമുക്കും കിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങൾക്ക്.

ബെല്ല് മുഴങ്ങി ക്ലാസ്സിൽ കയറിയ ഞങ്ങൾ പുതിയ ഉസ്താദിനെ എത്തി നോക്കാൻ തുടങ്ങി..
തൊട്ടപ്പുറത്തെ ക്ലാസ്സിൽ അതാ നിൽക്കുന്ന പുതിയ ഉസ്താദ്..
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..
അദ്ദേഹം തന്നെയാണൊ ഇത്.. ഉറപ്പ് വരുത്താൻ ഞാൻ ഒന്ന് കൂടി നോക്കി.
അതേ അദ്ദേഹം തന്നെ.. എനിക്ക്  തലകറങ്ങുന്നത് പോലെ..
വല്ലാ‍ത്തൊരസ്വസ്ഥത... 

ഒരല്പസമയത്തിനു ശേഷം ഞങ്ങളുടെ  ഉസ്താദുമായി കുശലം പറഞ്ഞ് അദ്ദേഹം ഞങ്ങളുടെ ക്ലാസ്സിലുമെത്തി.. അദ്ദേഹം എന്നെ കണ്ടു.. ഞാൻ അദ്ദേഹത്തെയും.. എന്റെ വയറ്റിലൊരു കാളൽ.   ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ മൂപ്പർ എന്നെ നോക്കി ചിരിച്ചു..  

 എനിക്ക് ഉള്ളിൽ സങ്കടം വന്ന് നിറയാ‍ൻ തുടങ്ങി..
മനസ്സിനൊരു വിങ്ങൽ..
റബ്ബേ.. ഞാനപ്പോൾ ചെയ്തത് തെറ്റായിരുന്നോ ?
വെന്ത് നീറുന്ന വേദയിലൊരു പിടച്ചിലുള്ളിൽ...

അന്നൊരു അസർ നിസ്കാര ശേഷമായിരുന്നു അത്..
ഒരാൾ കടന്നു വരുന്നു.. കയ്യിലൊരു സഞ്ചിയും തൂക്കിപ്പിടിച്ചിട്ടുണ്ട്..
കണ്ടാലൊരു നാടൻ വേഷം..
മറ്റുള്ളവരെല്ലാം പുറത്ത് പോയതിനാൽ  ഏക മുതിർന്ന ആൺ തരിയായി പത്തുവയസ്സുകാരനായ ഞാനാണു വീട്ടുലുള്ളത്.. സലാം ചൊല്ലിയ ശേഷം അദ്ദേഹം സഞ്ചിയിൽ നിന്നൊരു ചെറിയ പെട്ടിയെടുത്ത് എന്റെ കയ്യിൽ തന്നു.. ആദ്യമായാണൂ അത്തരത്തിലൊന്ന് കാണുന്നത്.. ഇതൊരു ധർമ്മ പെട്ടിയാണെന്നും വീട്ടിൽ കൊടുക്കാനും പറഞ്ഞു.. ഒരു യതീംഖാനയുടെ പിരിവിനായി വന്നതാണെന്നും പെട്ടിപ്പിരിവിനായി പിന്നീ‍ട് വരുമെന്നൊക്കെ മൂപ്പർ വാചാലമാകുന്നുണ്ടെങ്കിലും എനിക്കതൊന്നും പിടിക്കാത്തപോലെതോന്നി.. യതീംഖാന ആകുമ്പൊൾ ഉസ്താദുമാരൊക്കെയാണു വരേണ്ടതെന്ന തോന്നലിലും അദ്ദേഹത്തെ കണ്ടാൽ വേഷത്തിലൊന്നും  ഉസ്താദിന്റെ യാതൊരു  ലക്ഷണങ്ങളുമില്ലാത്തതിനാലും   ഞാൻ അതുമിതും പറഞ്ഞു കുറേ ചൊടിച്ചു. അദ്ദേഹം പലതും പറഞ്ഞ് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ  പിന്നെയും പിന്നെയും തർക്കിച്ചു. ഇതൊക്കെ തട്ടിപ്പാണെന്നും ഇവിടെ പെട്ടിവെക്കാൻ പറ്റില്ലെന്നും  പറഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചയച്ചു.. എന്നിട്ടും അരിശം തീരാതെ അദ്ദേഹം കയറിയിറങ്ങിയ തൊട്ടടുത്തുള്ള  ഒന്ന് രണ്ട് വീടുകളിൽ ഞാനുമൊപ്പം ചെന്ന് ഇത് വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നുമൊക്കെ  പറഞ്ഞ് അവരെക്കൊണ്ടും പെട്ടിവാങ്ങിക്കാൻ സമ്മതിപ്പിച്ചില്ല..അപമാനിതനെപ്പോലെ നിരാശനായി അദ്ദേഹം തിരിച്ചു നടന്നു..

ആ ആളാണിപ്പോൾ മദ്രസ്സയിൽ, ഉസ്താദായി എന്റെ കൺമുമ്പിൽ നിൽക്കുന്നത്..
മദ്രസ്സ വിടുന്നത് വരെ സങ്കടം കൊണ്ടും പരിഭ്രമം കൊണ്ടും ആകെ തളർന്നു പോയി.
 കണ്ട മാത്രയിൽ ഒന്നും പ്രതികരിക്കാതെ ഒരു ചിരിയിൽ മാത്രമൊതുമിക്കയത് എന്നെ തിരിച്ചറിയാത്തത് കൊണ്ടാകുമോ  എന്ന തോന്നൽ തെല്ലൊരാശ്വാസം നൽകിയെങ്കിലും ഉസ്താദുമാരുടേയും കുട്ടികളുടെയും മുമ്പിൽ വെച്ച് അദ്ദേഹം എന്നെ വിചാരണ ചെയ്യുമെന്ന പേടി  വല്ല്ലാതെ അലട്ടാൻ തുടങ്ങി. സമയം ഇഴഞ്ഞ് നീങ്ങുന്നത് പോലെ.. ഉസ്താദ് ചൊല്ലിത്തരുന്ന പാഠങ്ങളിലൊന്നും ശ്രദ്ധ കൊടുക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയാണു ഞാൻ..നീണ്ട ബെല്ല് കേട്ടപ്പോൾ  പരിഭ്രമം വർധിച്ചു.. കുട്ടികളൊക്കെ പോയതിനുശേഷം ഉസ്താദുമാരുടെ മുമ്പിൽ വെച്ച് എന്നെ ചോദ്യം ചെയ്യാനാകുമെന്ന ഭീതിയിലാണു സ്വലാത്ത് ചൊല്ലി മുഴുമിപ്പിച്ചത്. എന്റെ ഉസ്താദ് എല്ലാം അറിഞ്ഞിട്ടുണ്ടാകുമെന്നും എന്നെ പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്തുമെന്നും കരുതി ഉസ്താദിന്റെ മുഖത്ത് നോക്കിയെങ്കിലും ക്ലാസ്സ് കഴിഞ്ഞപ്പോൾ കുട്ടികളോടൊപ്പം ഉസ്താദും പുറത്തിറങ്ങിയതിനാൽ  പേടിച്ചിട്ടാണെങ്കിലും ഞാനും മെല്ലെ ഇറങ്ങി..

 ഉമ്മയോട് പറഞ്ഞാൽ തൊല്ലൊരാശ്വാസം കിട്ടുമെന്ന ചിന്തയിലാണു വീട്ടിലേക്കുള്ള നടത്തം. പക്ഷേ അന്നത്തെ സംഭവങ്ങൾക്ക് വീട്ടിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ഓർമ്മ വരുമ്പോൾ പിന്നെയും പേടി കൂടിക്കൂടി വന്നു. . മൂത്തവരോട് കയർത്തു സംസാരിച്ചതിനും അറിയാത്ത കാര്യങ്ങൾക്ക് തർക്കിച്ചതിനും ആ‍ളാരാണെന്നറിയാതെ വേദനിപ്പിച്ച് വിട്ടതിനും ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും കുറേയേറെ കിട്ടിയ അടിയും ചീത്തയുമൊക്കെ കിട്ടിയതാണു. എന്നാലും വീട്ടിലെത്തി ഉമ്മാട് കാര്യങ്ങളൊക്കെ പറഞ്ഞു...  നീ കുട്ടിയല്ലേ,, അറിയാണ്ട് ചെയ്തതാകുമെന്ന് ഉസ്ത്‍ാദിനു മനസ്സിലായിട്ടുണ്ടാകുമെന്ന ഉമ്മയുടെ വാക്കുകൾ  തൊല്ലൊരാശ്വാസം നൽകി..
 ഏത് നിമിഷവും ഉസ്താദ് എന്നെ ചോദ്യം ചെയ്യുമെന്ന ചിന്ത അലട്ടുന്നതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ മദ്രസയിലേക്ക് പോകുയെന്നത് ദുസ്സഹമായി തോന്നി... ദിവസങ്ങൾ കടന്നുപോകുന്നു, ഉസ്താദ് ക്ലാസ്സിൽ വരുന്നു  എല്ലാവരുമായും പരിചയപ്പെടുന്നു. . സംസാരിക്കുന്നു. ഉസ്താദ് സ്വയം പരിചയപ്പെടുത്തുന്നു.. ഹസ്സൻ കോയ.. അതായിരുന്നു ഉസ്താദിന്റെ പേര്. പക്ഷേ ഞാൻ പ്രതീക്ഷിക്കുന്നതും എന്നെ പേടിപ്പെടുത്തുന്നതുമായത് മാത്രം സംഭവിക്കുന്നില്ല..

അതിനിടയിൽ അദ്ദേഹം അന്ന് വന്നതിന്റെ വിശദാംശങ്ങളൊക്കെ അറിയാൻ കഴിഞ്ഞു..ഒറ്റപ്പാലത്തെ ദാറുൽ ഖൈറാത്ത് എന്ന യതീംഖാനയുടെ റിസീവർ എന്ന നിലക്ക് അതിനെ പരിചയപ്പെടുത്താനും യതീംഖാനയുടെ ധർമ്മപ്പെട്ടികൾ എല്ലാ വീട്ടുകളിലും സ്ഥാപിക്കാനുമായിരുന്നു അദ്ദേഹം വീടുകളിൽ കയറിയിറങ്ങിയിരുന്നത്..  ആ വരവിലായിരുന്നു ഞാൻ വഴിമുടക്കിയായതും...

അന്നൊക്കെ സ്കൂളില്ലാത്ത സമയങ്ങളിൽ പള്ളി ദർസീൽ പോകുന്ന പതിവുണ്ടായിരുന്നു. മദ്രസ്സയിലെ മിക്ക ഉസ്താദുമാരുടെ താമസവും പള്ളിയിൽ തന്നെയായിരുന്നു..ഒരുദിവസം ഉച്ചക്ക്  ശേഷം ദർസിനെത്തിയപ്പോൾ  ഉസ്താദുമാർ ഭക്ഷണം കഴിച്ച്കൊണ്ടിരിക്കുന്നു.. ഏകദേശം എല്ലാവരുടെയും കഴിഞ്ഞു, ഹസ്സൻ കോയ ഉസ്താദ് മാ‍ത്രം ബാക്കിയുണ്ടവിടെ..  എന്നെ കണ്ട മാത്രയിൽ അദ്ദേഹം എന്നെ മാടിവിളിച്ചു.. പേടി തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ചിരിച്ച മുഖം എനിക്കൊരാൽ്പം ആശ്വാസം പകർന്നു.. എന്നെ അടുത്തിരുത്തി.. ഒരല്പം ഭക്ഷണം തന്നു അതു കഴിക്കാൻ അദ്ദേഹം സ്നേഹപൂർവ്വം എന്നെ നിർബന്ധിച്ചു.. ഉള്ളിൽ നൃത്തമാടുന്ന ഭയത്തെ മറക്കാൻ ശ്രമിച്ച് കൊണ്ട് ആ സ്നേഹവിരുന്ന് ഞാ‍ാൻ ആസ്വദിച്ചു..

 ശേഷം പ്രസന്ന വദനനായി, ഒരല്പം പോലും ഈർഷ്യത നിഴലിക്കാതെ ഉസ്താദ് എന്നോടൊരു ചോദ്യമെറിഞ്ഞു,

എന്തിനാ അന്ന് അങ്ങിനെയൊക്കെ ചെയ്തത് ?

മുഖത്ത് ചിരി നിറച്ചു കൊണ്ടുള്ള ചോദ്യമായതിനാൽ എനിക്കൊട്ടും ഭയം തോന്നിയില്ല..
പകരം വല്ലാത്തൊരു കുറ്റബോധത്താൽ ആകെ വിങ്ങിപ്പൊട്ടുന്നത് പോലെ..

ബാല്യത്തിന്റെ ചാപല്യവും പക്വത കുറവുകളും നന്നായി തിരിച്ചറിയുന്ന ആളായിരിക്കണം ഉസ്താദ്..
എന്റെ അവസ്ഥ മനസ്സിലാക്കി   എന്നെ തലോടിക്കൊണ്ട്, സാരല്യ, ഇനിയാരോടും അങ്ങിനെയൊന്നും ചെയ്യരുതെന്നു പറഞ്ഞപ്പോൾ സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു..


‘അപമാനിതനാക്കി‘ വിട്ട പയ്യനെ കയ്യോടെ കിട്ടിയിട്ടും ഒന്നു ദേഷ്യപ്പെടുക പോലും ചെയ്യാതെ, മറ്റൊരാളോടും അതു പങ്കു വെക്കുക പോലും ചെയ്യാതെ, ഉസ്താദ് കാണിച്ച സഹനവും ക്ഷമയും വല്ലാതെ അൽഭുതപ്പെടുത്തിയിട്ടൂണ്ട്..  ഉസ്താദിന്റെ ചിന്തയിൽ ഉദിച്ച ആശയമായിരുന്നു ഞങ്ങളുടെ നാട്ടിലിന്ന് തല ഉയർത്തി നിൽക്കുന്ന സി എച്ച് യതീംഖാന.