Thursday, April 2, 2009

ഈ കുരുന്നെന്ത് പിഴച്ചു



അറിയില്ലേ ഇവനേ ? രണ്ട് വയസ്സുകാരന്‍ മുഹമ്മദ് ശമീം. കുസൃതിച്ചിരിയും കിളിക്കൊഞ്ചലുമായി ഓടിനടന്നിരുന്ന , മുലപ്പാലിന്റെ മണം മാറിയിട്ടില്ലാത്ത ഇളം പൈതല്‍. പ്രകൃതിയോട് കിന്നാ‍രം ചൊല്ലി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ച് രസിച്ചിരുന്ന പിഞ്ചോമനയെ പതിയിരുന്ന കാപാലികര്‍ റാഞ്ചിയെടുത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. തെരച്ചിലും അന്വേഷണങ്ങളും ദിവസങ്ങളോളം നടന്നു. കുട്ടി ധരിച്ചിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കാനായിരിക്കാം കുഞ്ഞിനെ തട്ടിയെടുത്തതെന്ന നിഗമനത്തില്‍ പിഞ്ചു പൈതലിന് യാതൊരാപത്തും വന്നുഭവിക്കില്ലെന്ന് ധരിച്ചിരുന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ശ്രവിച്ചത്. ആരോടൊക്കെയോ ഉള്ള പകവും വൈരവും വിദ്വേഷവും തീര്‍ക്കാന്‍ കളങ്കമെന്തെന്നറിയാത്ത പിഞ്ചു പൈതലിനെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചിരിക്കുന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞിളം മുഖത്ത് നോക്കി ഈ ക്രൂരകൃത്യം നിര്‍‌വ്വഹിച്ചത് എന്തിനു വേണ്ടി ? മനുഷ്യത്വവും മനസ്സാക്ഷിയും മരവിച്ച് പോയ നമ്മുടെ സമൂഹത്തില്‍ നിന്നും ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

Wednesday, January 21, 2009

മാന്ദ്യത്തിന്റെ കണ്ണീര്‍ക്കാഴ്‌ചകള്‍


അവിചാരിതമായി കടന്നുവന്ന സാമ്പത്തിക സുനാമിയുടെ തിരതള്ളലില്‍ മിക്ക രാജ്യങ്ങളും വീര്‍പ്പ് മുട്ടനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമ്പന്നതയുടെ ഉത്തും‌ഗതയില്‍ വിരാചിക്കുന്നവരെന്ന് ഊറ്റം കൊണ്ടിരുന്ന വന്‍‌സ്രാവുകള്‍ വരെ സാമ്പത്തിക സുനാമിയുടെ തിരയിളക്കത്തില്‍ ആടിയുലയുകയാണ്. വികസനത്തിന്റെ അതിവേഗപാതകളൊരുക്കി പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന ഗള്‍‌ഫ് നാടുകളും വിശിഷ്യാ ദുബായിയും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് നീറിപ്പുകയുന്നു. പ്രഥമഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് നിര്‍‌മ്മാണ മേഖലയിലാണ്. ദുബായില്‍ പുതുതായി തുടങ്ങേണ്ടിയിരുന്ന പ്രൊജക്ടുകളെല്ലാം റദ്ദാക്കപ്പെടുകയും നടന്നുകൊണ്ടിരുന്നവ തന്നെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് മാന്ദ്യത്തിന്റെ തീഷ്ണതയും വരാനിരിക്കുന്ന പ്രതിസന്ധിയുടെ സങ്കീര്‍‌ണ്ണതയും സൂചിപ്പിക്കുന്നു.

ചെലവ് ചുരുക്കലിന്റേയും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായി മിക്ക കമ്പനികളും വലിയ തോതില്‍ തന്നെ ജോലിക്കാരെ പിരിച്ച്‌വിടാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. തുടക്കത്തില്‍ ചെറിയൊരു ശതമാനമാത്തെയാണ് പറഞ്ഞ്‌വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പിരിച്ച് വിടല്‍ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദുബായ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം തന്നെ ദിവസവും ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ ക്യാന്‍സലേഷനുകള്‍ നടക്കുന്നതായാണ് വിവരം. ഇത് ദുബായിലെ അവസ്ഥയെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതിഗതികളും വളരെയൊന്നും വ്യത്യസ്തമാവണമെന്നില്ല.വിദഗ്ദരെന്നോ അവിദഗ്ദരെന്നോ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വിധം സര്‍‌വ്വ മേഖയിലേക്കും മാന്ദ്യം പതുക്കെ പതുക്കെ പടര്‍‌ന്നു കയറുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന്റെ കമ്പനിയില്‍ 420 പേരില്‍ 400 പേരുടേയും ജോലി നഷ്ടമായിക്കഴിഞ്ഞു. സുഹൃത്തടക്കമുള്ള ബാക്കി ഇരുപത് പേര്‍‌ തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്.

വിദ്യഭ്യാസ യോഗ്യതയും സാങ്കേതിക പരിജ്ഞാനവും ദീര്‍ഘനാളത്തെ അനുഭവസമ്പത്തും വരെയുള്ളവര്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോള്‍ തുഛമായ വേതനത്തിന് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിത്തിരുന്നു. കിടപ്പാടം പണയപ്പെടുത്തിയും പലിശയ്ക്ക് വായ്പയെടുത്തുമൊക്കെ ലക്ഷങ്ങള്‍ മുടക്കിയാണ് മിക്ക തൊഴിലാളികളും വിസ സമ്പാദിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഇതിനോടകം പിരിച്ച്‌വിടപ്പെട്ട നിരവധി പേരുടെ ദൈന്യത നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പിരിച്ച് വിടേണ്ട ജോലിക്കാരെ ഓഫീസിലേക്ക് വിളിപ്പിക്കുമ്പോള്‍ മാന്ദ്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരായിരിക്കും ഒരു പക്ഷേ അവിദഗ്‌ദ തൊഴിലാളികള്‍. വിളിപ്പിച്ചതെന്തിനാണെന്നറിയുമ്പോള്‍ എന്തെന്ത് വികാരങ്ങളാണവരില്‍ മിന്നിമറയുന്നത്. പലരും കേള്‍‌ക്കുന്നതിനോട് പൊരുത്തപ്പെടാനാവാതെ ആകെ പൊട്ടിത്തകരുന്നു. വിസയുടെ കടം പോലും കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ളവര്‍, സഹോദരിമാരുടേയോ പെണ്‍‌മക്കളുടെയോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു് വേണ്ടി സ്വരുക്കൂട്ടിയിരുന്നവര്‍,വിവാഹം മൂലമുള്ള ബാധ്യതകളില്‍ കിടന്ന് നട്ടം തിരിയുന്നവര്‍ , സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം പാതിവഴിയിലെത്തിനില്‍‌ക്കുന്നവര്‍ ജീവിതത്തിന്റെ പ്രാരാബ്‌ധങ്ങളില്‍ പെട്ടുഴലുമ്പോഴും ലഭിക്കുന്ന തുഛമായ വേതനത്തില്‍ സം‌തൃപ്തിയടഞ്ഞ് കുടും‌ബത്തിന്റെ പട്ടിണിയകറ്റാനും വേണ്ടപ്പെട്ടവര്‍ക്ക് തണലേകാനും മരുഭൂമിയില്‍ സ്വയം എരിഞ്ഞടങ്ങുന്നവര്‍, അവര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപെടുന്നത് ചിന്തിക്കാന്‍ വരെ കഴിയാത്തത്പോലെ. തങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും നിരത്തി പിരിച്ച് വിടരുതെന്ന് കെഞ്ചുകയും യാചിക്കുകയും ചെയ്യുന്നു ‍.പൊട്ടിപൊട്ടിക്കരയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര്‍ കണങ്ങള്‍ക്ക് ചോര പൊടിയുന്ന മണമുണ്ടായിരിക്കണം. കടങ്ങളുടേയും ബാധ്യതകളുടേയും ആഴവും വ്യാപ്തിയും എണ്ണിയെണ്ണിപ്പറഞ്ഞ് ജോലി നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പരിഹാരമില്ലെന്നു വരെ വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പലരും പറയുന്നു.ഇങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കരകാണാക്കയത്തില്‍ പെട്ടുഴലുന്ന ഒരുപാട് ഹതഭാഗ്യരുടെ കദനങ്ങളും കണ്ണീരും കൊണ്ട് നിറയുകയാണോരോ ദിനവും.

Wednesday, December 31, 2008

നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായി


രാത്രി ഒന്നരക്കായിരുന്നു കൂട്ടുകാരന്‍ ഷമീറിന്റെ കോള്‍ വന്നത്. അസമയത്തെത്തുന്ന ഫോണ്‍കോളുകളിലെ പന്തികേടോര്‍ത്ത് സംഭ്രമത്തോടെയാണ് കോള്‍ അറ്റന്റ് ചെയ്തത്. “ നമ്മുടെ ഷഫീറൊക്കെ കൈവിട്ട് പോയി. കോയമ്പത്തൂരില്‍ വെച്ച് വാഹനപകടത്തില്‍ പെട്ടു. കൂടെയുണ്ടായിരുന്ന ഷമീറും ഹാദിക്കും അര്‍ഷാദും.............” കൂട്ടുകാരന്റെ പതിഞ്ഞ സ്വരം കാതുകളിലെത്തിയപ്പോള്‍ ശരീരമാകെയൊരു മരവിപ്പ് പടര്‍ന്നു കയറുന്നത് പോലെ.

എന്റെ അയല്‍‌വാസികളും പല നിലക്കും എനിക്ക് വേണ്ടപ്പെട്ടവരുമായ കുട്ടികള്‍. ഗള്‍ഫില്‍ നിന്നും അവധിയില്‍ നാട്ടിലെത്തിയതായിരുന്നു അവരില്‍ ഹാദിക്കൊഴികെ മൂന്നു പേരും. സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയപ്പോള്‍ പിക്നിക്കിനായി പുറപ്പെട്ടതായിരുന്നു അവര്‍. എം ബി എ പഠനം പൂര്‍ത്തിയാക്കിയ ഹാദിക്കിന്റെ സര്‍ട്ടിഫിക്കറ്റ് ബം‌ഗ്ലൂരില്‍ നിന്ന് കൈപറ്റുകയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. യാതാ മധ്യേ കോയമ്പത്തൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. എട്ട് പേരടങ്ങിയ സം‌ഘത്തിലെ നാല് പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ട് പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബായില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ഷഫീര്‍ ദുരന്തദിവസം തിരിച്ചെത്തേണ്ടതായിരുന്നു. കൂട്ടുകാരുമായി സൌഹൃദം പങ്കിടാന്‍ യാത്ര ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അത് മരണത്തിലേക്കുള്ള വഴിയൊരുക്കമായിരുന്നു. ഞാന്‍ പുതുതായി താമസമാക്കിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോള്‍ അവധി കഴിഞ്ഞ് വന്നാല്‍ വരാമെന്ന് പറഞ്ഞാണ് യാത്ര പോയത്. ശാന്തനും വിനയാന്വിതനുമായ അവന്റെ ചെറുപുഞ്ചിരി തൂകുന്ന മുഖം മനസ്സില്‍ വേദനയായി പടരുന്നു. മരണത്തോടൊപ്പം യാത്ര പോയ അവന്‍ ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍..........

അബൂദാബിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷമീര്‍. ഒന്നിച്ച് തിരിച്ച്പോരാന്‍ കൂടിയാണ് ഇവരിരുവരും മടക്കയാത്ര ഒരേദിവസത്തിലേക്ക് നിശ്ചയിച്ചത്. കുടും‌ബത്തിലെ ഏക ആണ്‍‌തരിയായിരുന്നു അവന്‍. എത്രയോ വര്‍ഷങ്ങളായി മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അവന്റെ പിതാവിന്റെ പ്രതീക്ഷകളത്രയും അവനിലായിരുന്നിരിക്കണം. പക്ഷേ രംഗബോധമില്ലാത്ത മരണം അവനെ തട്ടിപ്പറിച്ചെടുത്തു.

റസല്‍‌ഖൈമയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്ന അര്‍ഷാദ് നാട്ടിലെത്തിയത് ദുരന്തത്തിന്റെ അഞ്ച് ദിവസം മുമ്പ് മാത്രം. വീട്ടുകാര്‍ക്ക് കണ്‍‌നിറയെ കാണാന്‍ പോലും കഴിയുന്നതിന്റെ മുമ്പാണ് മരണമവനെ പിടിച്ചിറക്കി കൊണ്ടുപോയത്. അത്രയ്ക്കൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന്റെ സ്വപനങ്ങളും പ്രതീക്ഷകളും വളര്‍ന്നത് അവനെ ചുറ്റിപ്പറ്റിയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ചാണ് മരണം അവന്റെ ജീവന്‍ കവര്‍ന്നത്.

എം ബി എ പഠനം കഴിഞ്ഞ് ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദിഖ്. ഉമ്മയോടൊപ്പം ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ച് വന്നിട്ട് അധികമായിട്ടില്ല. എം ബി എ യുടെ സര്‍‌ട്ടിഫിക്കറ്റ് വാങ്ങാന്‍ കൂടിയാണ് സുഹൃത്തുക്കളേയും കൂട്ടി ഹാദിക്ക് പുറപ്പെട്ടത്. വാടകക്കെടുത്ത ക്വാളിസ് ഡ്രവ് ചെതിരുന്നതും അവനായിരുന്നു. മരണത്തിന്റെ അനന്തതയിലേക്കാണവന്‍ ഡ്രവ് ചെയ്ത് കടന്നുപോയത്.

കൌമാരം പിന്നിട്ട് യുവത്വത്തിലേക്ക് കാലൂന്നുന്ന നാല് പൂമൊട്ടുകള്‍. സമകാലിക യുവത്വത്തിന്റെ അപഥസഞ്ചാരങ്ങളില്‍ നിന്ന് വഴി മാറി നടന്നവര്‍. ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റിയിരുന്നവര്‍. ഭാവിയെപറ്റി, വിവാഹത്തെ പറ്റി, കുടുംബജീവിതത്തെ പറ്റി. പക്ഷേ ക്ഷണിക്കാതെയെത്തുന്ന മരണം എപ്പോള്‍ കടന്ന് വരുമെന്നാര്‍ക്കറിയാം. ഒരു പ്രദേശത്തെ മൊത്തം കണ്ണിരിലാഴ്ത്തി ഒരിക്കലുമുണങ്ങാത്ത നൊമ്പരപ്പാടുകളാഴ്ത്തി മരണം അവരെ കൂട്ടികൊണ്ടുപോയി. വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ തൊട്ടടുത്തുള്ള ഖബറുകളിലാണ് മരണത്തിലും വേര്‍‌പിരിയാത്ത ആ സുഹൃത്തുക്കള്‍ നിദ്ര കൊള്ളുന്നത്. നാഥാ അവരുടെ പരലോകജീവിതം നീ സന്തോഷത്തിലാക്കണമേ ആമീന്‍.

Sunday, December 7, 2008

ബലി പെരുന്നാളാശംസകള്‍


ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗോജ്ജ്വലമായ സ്മരണകളുയര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ സമാഗതമാകുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സര്‍വ്വസ്വവും ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും ദൈവകല്പനകള്‍ അനുസരിക്കാന്‍ പിതാവിന് എല്ലാ പ്രചോദനവും നല്‍കിയ മകന്‍ ഇസ്മായില്‍ നബിയുടേയും സ്മരണകളില്‍ ഉള്‍പുളകിതരായി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മുഴുവന്‍ ബൂലോകര്‍ക്കും ഹൃദ്യമായ ബലിപെരുന്നാളാശംസകള്‍.

Saturday, November 15, 2008

ഇന്ന് രണ്ടാം പിറന്നാള്‍


യാസിര്‍ മോന് ഇന്ന് രണ്ടാം പിറന്നാള്‍.

Wednesday, October 15, 2008

കുടിയൊഴിപ്പിക്കലിന്‍റെ വ്യഥ


കുടിയൊഴിപ്പിക്കലിന്‍റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം തോന്നറുണ്ടെങ്കിലും അതുണ്ടാക്കുന്ന ദൈന്യതയുടെയും അരക്ഷിതാവസ്ഥയുടെയും തീവ്രത അത്ര കണ്ട് ബോധിച്ചിരുന്നില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ചെറിയ തോതിലെങ്കിലും നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ട് മറ്റെന്തെങ്കിലും വഴി കണ്ടെത്താനാവുമല്ലോ എന്നും ചിന്തിച്ചിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണല്ലോ സര്‍ക്കാരുകള്‍ ഇത്തരം കടന്നകൈകള്‍ പ്രയോഗിക്കുന്നതെന്ന ഒരാത്മഗതവും ഉണ്ടാവാറുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട ദുഖത്താല്‍ ആര്‍ത്തലക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയഭേദകമായ രംഗങ്ങള്‍ ഉള്ളിലെവിടെയോ ചെറിയ നെരിപ്പോടുകള്‍ പടര്‍ത്താറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചിന്തകള്‍ അവയ്ക്കെല്ലാം വിരാമം കൊടുക്കുമായിരുന്നു. മുന്നറിയിപ്പില്ലാത്ത കുടിയൊഴിപ്പിക്കല്‍ ഭീഷണി സ്വയം നേരിടേണ്ടി വന്നപ്പോള്‍ മാത്രമാണ് അതുളവാക്കുന്ന പ്രയാസങ്ങളുടേയും തീഷണമായ മന:സംഘര്‍ഷങ്ങളുടേയും ഭീകരത അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. ദൈവത്തിന്‍റെ സ്വന്തം നാടിന് പകരം സ്വപനങ്ങള്‍ക്ക് ചിറക് മുളക്കുന്ന ദുബായ് എന്ന മഹാനഗരത്തിലാണ് കൊടിയൊഴിപ്പിക്കലിന്‍റെ ദുരന്തം പേറേണ്ടി വന്നതെന്ന് മാത്രം.


വര്‍ഷങ്ങളായി ദുബായിലെ സത്‌വയില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ വിശാലമായ വില്ലയിലാണ് ഞങ്ങള്‍ താമസിച്ച് വന്നിരുന്നത്. വില്ലകള്‍ കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് സത്‌വയെന്ന് ദുബായിയെക്കുറിച്ചറിയുന്നവരോട് പറയേണ്ടതില്ലല്ലോ. ചെറിയ ചെറിയ വില്ലകള്‍ ദുബായിയുടെ ഭംഗിക്ക് ഭംഗം വരുത്തുമെന്നതിനാല്‍ ഏതുസമയത്തും അവ തട്ടിക്കളയാന്‍ സാധ്യതയുണ്ടെന്ന കിംവദന്തി മലബാരി വണ്ടല്‍ ആയി പ്രചരിച്ചിരുന്നു. സത്‌വയെ മൊത്തം ആരൊക്കെയോ ഏറ്റെടുത്തെന്നും ഗാര്‍ഡന്‍ സിറ്റി എന്ന പേരില്‍ വലിയ പട്ടണ പ്രദേശം രൂപമെടുക്കാന്‍ പോകുന്നുവെന്നുമാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. അതുപ്രകാരം പൊളിച്ച്മാറ്റേണ്ട കെട്ടിടങ്ങളെല്ലാം നമ്പറിട്ട് വേര്‍തിരിക്കുകയും ഘട്ടം ഘട്ടമായി പൊളിക്കല്‍ കര്‍മ്മത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. പൊളിക്കല്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നും കെട്ടിട ഉടമകള്‍ നഷ്ടപരിഹാരം കൈപറ്റുന്നതിനെ ആശ്രയിച്ചിരിക്കും പൊളിക്കലിന്‍റെ വേഗതയെന്നും ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞു. അഥവാ നഷ്ടപരിഹാരം പെട്ടെന്ന് സ്വീകരിച്ചാല്‍ മാസങ്ങള്‍ക്കകം വില്ല തുടച്ച് നീക്കപ്പെടുമെന്നര്‍ത്ഥം. ഞങ്ങള്‍ വില്ലയുടെ അറബിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടനടി നഷ്ടപരിഹാരം വാങ്ങാന്‍ ഉദ്ദേശമില്ലെന്നും 2009 ഡിസമ്പര്‍ വരെയെങ്കിലും താമസം തുടരാന്‍ കഴിയുമെന്നും ഉറപ്പ് ലഭിച്ചു.


ഞങ്ങളുടെ വില്ലയിലെ അന്തേവാസികളായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 പേരോളമുണ്ടായിരുന്നു. നന്‍‌മയുടെ സഹചാരികളായ കറേ നല്ല മനുഷ്യരാണ് അറബിയില്‍ നിന്നേറ്റെടുത്ത് ഈ വില്ല നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തനം തപസ്യയായി സ്വീകരിച്ച് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് മാതൃക കാണിക്കുന്ന ത്യാഗികളും നിസ്വാര്‍‌ത്ഥരും. അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങളാണ് ഞങ്ങളെ വഴിനടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ഇനിയും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ , പുതിയ സങ്കേതം സാവകാശം കണ്ടുപിടിച്ചാല്‍ മതിയല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. ആയിടയ്ക്കാണ് വിശുദ്ധ റമളാനിലെ ഒരു രാത്രിയില്‍ വില്ലയിലെ അന്തേവാസികളുടെ ഒരു മിറ്റിംഗ് ചേരുന്നുണ്ടെന്നും ഏവരുടെയും സാന്നിധ്യമുണ്ടാവണമെന്നും ബന്ധപ്പെട്ടവര്‍ എല്ലാവരെയും അറിയിച്ചു. ധര്‍മ്മപാതയില്‍ അടിയുറച്ച് നിര്‍ത്താനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സ്നേഹവും സാഹോദര്യവും കാത്ത് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതള്‍ ബോധ്യപ്പെടുത്താനും ഇടയ്ക്കിടെ വിളിച്ച് ചേര്‍ക്കപ്പെടുന്നതുപോലുള്ള ഒന്നായിരിക്കും ഇതും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു. എത്രയും പെട്ടെന്ന് വില്ല ഒഴിഞ്ഞ് കൊടുക്കണമെന്ന ദുഖ വാര്‍ത്ത കൈമാറാനായിരുന്നു ആ മീറ്റിംഗ്. നാലാം പെരുന്നാളിന് കാലിയാക്കി കൊടുക്കണമെന്നാണ് അറബി പറഞ്ഞിരുന്നത്. വല്ലാത്ത ഒരു ഷോക്കായി എല്ലാവര്‍ക്കും.



പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്നു. . നോമ്പിന്‍റെ പകല്‍‌സമയങ്ങളില്‍ റൂമിന് വേണ്ടി തെണ്ടിത്തിരിയേണ്ട അവസ്ഥ ഒരു ഭാഗത്ത്. ഇതയും നാള്‍ പരസപരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ധന്യമായ ജീവിത പരിസരത്തിന് അന്ത്യം കുറിക്കപ്പെടുകയാണല്ലോ എന്ന വ്യഥ മറുഭാഗത്ത്. ഒരമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളിവിടെ. ഞങ്ങളിലൊരുവന്‍റെ ദുഖം ഞങ്ങളുടെ മൊത്തം ദുഖമായിരുന്നു. ഒരാളുടെ സന്തോഷം ഞങ്ങളുടെ മൊത്തം സന്തോഷവും. കെടുതിയും ആനന്ദവുമെല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. സ്നേഹനിധിയായ ഒരു ഉമ്മയുണ്ടായിരുന്നു ഞങ്ങള്‍ക്കിവിടെ. വര്‍ഷങ്ങളായി ഞങ്ങളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിരുന്ന പ്രിയപ്പെട്ട പാചകക്കാരന്‍ . പലരും അദ്ദേഹത്തെ ഉമ്മാ എന്ന് വിളിക്കുമായിരുന്നു. ഒരു ശമ്പളക്കാരനെന്നതിലുപരി ആത്മാര്‍ഥത തുളുമ്പുന്ന സ്നേഹത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ പരിചരിച്ചിരുന്നത്. വൈകി വരുന്നവര്‍ക്കായി അദ്ദേഹം ഭക്ഷണം പ്രത്യേകം സൂക്ഷിച്ച് വെക്കുമ്പോള്‍ ഒരുമ്മയുടെ അദൃശ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെടുമായിരുന്നു. സ്നേഹവും സൌഹാര്‍ദ്ദവും പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട വില്ലയോട് എങ്ങനെ വിടപറയുമെന്നത് ഉള്ളിലെവിടെയോ വല്ലാത്തൊരു വേദനയായി പടര്‍ന്നു തുടങ്ങി. ഒരു പാട് പേര്‍ക്ക് താങ്ങും തണലുമായിരുന്നു ഈ വില്ല. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തുന്നവര്‍ക്കൊരത്താണിയായിരുന്നു ഇവിടം. വളരെ തുഛമായ നിരക്കിന് താമസസൌകര്യം ഒരുക്കിക്കൊടുക്കാനും തങ്ങളെക്കൊണ്ടാവുംവിധം പരിശ്രമിച്ച് അനുയോജ്യമായ ജോലി നേടിക്കൊടുക്കാനും തുറന്ന മനസ്സോടെയുള്ള സഹകരണം എല്ലാവരും കാഴ്ച്ചവെക്കുമായിരുന്നു. ദുരിതം പേറുന്ന ഒട്ടനവധി പേരുടെ കണ്ണീരൊപ്പാനും പ്രയാസങ്ങളില്‍ നീറിപ്പുകയുന്ന ഒരുപാടുപേര്‍ക്ക് കൈത്താങ്ങാവാനും കഴിഞ്ഞതിന്‍റെ ചാരിതാര്‍‌ത്ഥ്യം കൂടി പങ്കുവെക്കാനുണ്ടീ വില്ലക്ക്. എല്ലാറ്റിലുമുപരി ഞങ്ങളുടെ കണ്ണീരും വിയര്‍പ്പും അലിഞ്ഞ് ചേര്‍ന്ന വില്ല. എന്ത് മാത്രം ദുഖങ്ങളുടെയും സങ്കടങ്ങളുടെയും കഥ അയവിറക്കാനുണ്ടാവുമതിന്? ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയതും സങ്കല്പങ്ങള്‍ക്ക് വര്‍ണ്ണച്ചിറക് വിരിയിച്ചതും ഇവിടെനിന്ന് തന്നെ. അതെ, എല്ലാം ഞങ്ങള്‍ക്കന്യമായി. സുഗന്ധം പേറുന്ന ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്. വര്‍ഷങ്ങളിലൂടെ വിളയിച്ചെടുത്ത സൌഹൃദത്തിന്‍റെ കണ്ണികളെല്ലാം തകരുന്നത് പോലെ. ഒന്നിച്ച് ഒരു കുടുംബം പോലെ കഴിയുന്നതിന്‍റെ നിറവും ധന്യതയും പലയിടത്തേക്കായി പറിച്ച് നടുമ്പോള്‍ നഷ്ടമാകുന്നു. കുടിയിറക്കലിന്‍റെ വ്യഥയും വേര്പിരിയലിന്‍റെ വേദനയും കനലായെരിയുകയാണിപ്പോഴും


ഞങ്ങളെയെല്ലാവരെയും ഉള്‍ക്കൊള്ളുന്നവിധത്തില്‍ പുതിയ താമസ സൌകര്യം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ പല ഭാഗത്തേക്കായി താമസം പറിച്ച് നട്ടു. ചെറിയ കൂട്ടായ്മയായി, എട്ട് പേരും അഞ്ച് പേരുമൊക്കെയായി . നിര്‍ബന്ധഘട്ടത്തിലെ ആവശ്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യാന്‍ മലയാളികളുടെ നേതൃത്വത്തില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ സജീവമായി രംഗത്തുള്ളതിനാല്‍ ഞാനുള്‍പ്പെട്ട എട്ടംഗ സംഘം ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെയാണ്. കുടിയൊഴിപ്പിക്കലി ന്‍റ ദുരന്തപര്‍വ്വം പേറുകയാണിപ്പോഴും.

Wednesday, October 1, 2008

കെട്ടുകാഴ്ചകളില്ലാത്ത അക്ഷരക്കൂട്ടങ്ങളുമായി ഇങ്കു റഹ്‌മത്ത്


ഇങ്കു റഹ്‌മത്ത് വാക്കുകളെ വായനക്കാര്‍ക്ക് മുന്നില്‍ നിരത്തുക മാത്രം ചെയ്യുന്നു. വ്യാഖ്യാനിക്കേണ്ട ബാധ്യത വായനക്കാരനാണെന്ന് ഇങ്കു പറയുന്നു. പത്തു വയസ്സിനുള്ളില്‍ ആറ് കഥാസമാഹരങ്ങളും ഒരു കവിതാസമാഹാരവും രചിച്ച് സാഹിത്യരംഗത്ത് ശ്രദ്ധേയമായ ഇങ്കു റഹ്‌മത്തിന്റെ രചനകള്‍ രൂപപരമായ കെട്ടുകാഴ്ചകളില്ലാതെ മുളപൊട്ടുന്നൊരു വിത്തിന്റെ സ്വഭാവികതയോടെ രൂപം കൊണ്ടവയാണ്.

ഇങ്കുവിന്റെ അക്ഷരങ്ങളുടെ വിരല്‍‌പിടിച്ചു നടക്കണമെങ്കില്‍ ബാലമനസ്സിന്റെ നൈര്‍മല്യങ്ങള്‍ കൈമോശം വന്നുപോകാതെ കാത്തുവെക്കണം. സ്വന്തം ചുറ്റുപാടുകളിലെ സാധാരാണവും അസാധാരണവുമായ കാഴ്ചകളും കേള്‍വികളും തിരിച്ചറിവുകളും തന്റെ തന്നെ മാനസിക സഞ്ചാരങ്ങളും ഇങ്കുവിന്റെ രചനകള്‍ക്ക് പ്രമേയമാകുന്നു. അതുകൊണ്ടാണ് പൂവും പുഴയും ആകാശവും പാവകൂട്ടങ്ങളുമൊക്കെ ഇങ്കുവിന്റെ രചനകളില്‍ കഥാപാത്രങ്ങളായവതരിക്കുന്നത്.
ജീവിതത്തെ ശാന്തമായൊഴുക്കുന്നൊരു പുഴയായി തിരിച്ചറിയുന്ന ഇങ്കുവിന്റെ രചനകളില്‍ മുതിര്‍ന്നവരുടെ ലോകത്തിലെ പൊങ്ങച്ചങ്ങളും പൊള്ളത്തരങ്ങളും വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. പൂവും പുഴയും എന്ന കഥാസമാഹാരത്തിലെ ഗുഡ്മോര്‍ണിംഗ്, സേ ഗുഡ്മോണിംഗ് എന്നീ കഥകള്‍ ബാലമനസുകള്‍ക്ക്മേല്‍ കടന്നുകയറുന്ന അധ്യാപന രീതികളെ ഫലിതാത്മമായി വിമര്‍ശിക്കുകയാണ്. ഈ സമാഹരത്തിലെ തന്നെ പേടി എന്ന കഥ വിഭ്രമാത്മകമായ സമകാലീന സമൂഹിക പരിതാവസ്ഥകള്‍ കുഞ്ഞുമനസുകളിലേല്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ മുദ്രണം ചെയ്യുന്നു.

തേനൂളന്‍ എന്ന കഥാസമാഹരത്തിലെ കാറിന്റെ വഴിതെറ്റല്‍ എന്ന കഥയില്‍ ജനതയില്‍ നിന്നകന്നുപോകുന്ന ഭരണകൂടനിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. മറച്ചുവെക്കപ്പെടുന്ന മനുഷ്യാവസ്ഥയുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്ന മുഖം മൂടി എന്ന കഥ കഥയറിഞ്ഞവരുടെ കണ്ണ് നനക്കുന്നു. മാന്യന്‍ എന്ന കഥാസമാഹരത്തിലെ ടീച്ചറുടെ സ്വപ്നം എന്ന കഥയില്‍ അക്രമാസകതമായ സമകാലീന സാംസ്കാരിക മുഖത്തെ അടയാളപ്പെടുത്തുന്നു. തെനൂളന്‍ എന്ന കൃതിയിലെ വൈറസ് കഥ പുതിയ കാലം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബാലപാഠങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ സ്നേഹരാഹിത്യം നിറക്കൂന്നുവെന്ന ഓര്‍‌മ്മപെടുത്തലായി മാറുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനം നമ്മുടെ സാംസ്കാരിക ഭൂമികകളെ എങ്ങനെ കടന്നാക്രമിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കമ്പ്യുട്ടറും ഇന്റെര്‍നെറ്റും എന്ന കഥയിലൂടെ. മൈഡിയര്‍ ടോയ് ടോഗ് എന്ന കവിതയില്‍ തന്‍റെ തന്നെ കാരണങ്ങളാല്‍ കൈമോശം വന്നുപോയ പാവയെ ഇനി സ്വര്‍ഗത്തില്‍ കണ്ടെത്താന്‍ കലണ്ടര്‍ താളെണ്ണിയിരിക്കുന്ന ബാലമനസ്സിന്റെ തീവ്ര വിശുദ്ധികള്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

സ്വപ്നങ്ങള്‍ ഉപഭോഗാസക്തമാകുമ്പോഴും ഉണര്‍വ്വുകള്‍ ജീവിതത്തെ ശാന്തമായൊഴുകുന്ന പുഴയായി തിരിച്ചറിയാന്‍ ഈ കഥാകാരിയെ പ്രാപ്തയാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ശാന്തമായ പുഴത്തിരത്തിരുന്ന് ഇങ്കു വാക്കുകള്‍ കൊരുക്കുമ്പോള്‍ നിറം പിടിപ്പിക്കാത്ത ജീവിത കാഴ്ചകളുടെ നേര്‍ചിത്രങ്ങളായി പരിണമിക്കുകയാണ് ആ വാക്കുകള്‍.

നെട്ടയം എ ആര്‍ ആര്‍ പബ്ലിക്ക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇങ്കു റഹ്‌മത്ത് അഡ്വ. റഹീമിന്റെയും അധ്യാപികയായ ലാലി എസ് ഖാന്റെയും മകളാണ്.
(സിറാജ് ദിനപത്രം , ഒക്ടോബര്‍ ഒന്ന്)