Tuesday, May 19, 2009

പുലി വീര്യം അടങ്ങുമ്പോള്‍.


ശ്രീലങ്കയിലെ പതിറ്റാണ്ട് നീണ്ട രക്തരൂഷിതമായ പോരാട്ടങ്ങല്‍ക്ക് അറുതിവരുത്തി പ്രഭാകരന്‍ ചരിത്രത്തിന്റെ യവനികയിലേക്ക് നീങ്ങുമ്പോള്‍‍‍ ഒരു പാട് ചോദ്യങ്ങള്‍ ഇനിയും ബാക്കിയാവുകയാണ്. ഏറ്റെടുത്ത ദൌത്യവുമായി വിജയതീരമണിയാന്‍ കഴിയാതെ പൂര്‍ത്തീകരിക്കപ്പെടാത്ത തമിഴ് സ്വപ്നങ്ങള്‍ ബാക്കിയാക്കി പ്രഭാകരന്‍ യാത്രയാവുന്നതോടെ തമിഴ്‌ജനതയെ കാത്തിരിക്കുന്നത് സുഖകരമായ ഭാവിയായിരിക്കില്ലെന്നുറപ്പ്. അധികാരി വര്‍ഗ്ഗത്തിന്റെ വിവേചനങ്ങളും വം‌ശവെറി പൂണ്ട നടപടികളും തന്നെയാണ് ലോകത്തെവിടെയുമെന്ന പോലെ ശ്രീലങ്കയിലും സായുധപോരട്ടങ്ങളുടെ സമരഭൂമിക രൂപപ്പെടുത്തിയത്. ഭാഷാന്യൂനപക്ഷങ്ങളായ തമിഴ് ജനതയോട് കാണിച്ച നീതീകരിക്കാനാവാത്ത കൊടുംക്രൂരതകളാണ് അവരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നത് ചരിത്ര സത്യം. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിഷ്ഠൂരമായി കൊന്ന് തള്ളിയ സിം‌ഹളരോടുള്ള അടങ്ങാത്ത രോഷാഗ്നി തമിഴര്‍ക്കിടയില്‍ നീറിപ്പടര്‍ന്നപ്പോള്‍ അത് ഫലപ്രദാമയി മുതലെടുത്താണ് എല്‍ ടി ടി ഇ യിലൂടെ പ്രഭാകരന്‍ കത്തിക്കയറിയത്. തമിഴരുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ പുന:സ്ഥാപിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് മാറി സ്വതന്ത്രമായ തമിഴ് രാഷ്ടത്തിന്റെ സ്ഥാപനമെന്ന കാഴചപ്പാടിലേക്ക് പ്രഭാകരന്‍ ചുവട് മാറുകയും ശ്രീലങ്കന്‍ സൈര്യവുമായി ഘോരമായി ഏറ്റുമുട്ടി സ്വയം ഭരണ പ്രദേശങ്ങള്‍ സ്ഥാപിച്ചെടുത്ത് സമാന്തര സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെ.

പുലികളെ ശിഥിലമാക്കിയതും പ്രഭാകരന്‍ കൊല്ലപ്പെട്ടതും ശ്രീലങ്കന്‍ സേനയുടെ മിടുക്കും കഴിവുകൊണ്ടുമാണെന്ന് പൂര്‍ണ്ണമായും അം‌ഗീകരിക്കാനാവില്ല. പുലികള്‍ക്കിടയില്‍ രൂപപ്പെട്ട ഗുരുതരമായ ആഭ്യന്തര സം‌ഘര്‍ഷങ്ങളുടെ ഫലമായി അവരിലെ പ്രമുഖനായിരുന്ന കരുണ ആയിരക്കണക്കിന് അനുയായികളോടൊപ്പം പുലികളോട് സലാം ചെല്ലി പിരിഞ്ഞത് മുതലാണ് അവരുടെ ചുവടുകള്‍ പിഴക്കാനും കാലിടറാനും തുടങ്ങിയത്. പുലിവേട്ടയുടെ പേരില്‍ നിരപരാധികളായ തമിഴ് ജനതക്ക് മേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ട പീഢനങ്ങളിലും തമിഴ് ഈഴത്തിന് വേണ്ടി പുലികള്‍ നടത്തിയ പോരാട്ടങ്ങളിലും ഏറ്റുമുട്ടലുകളിലും ഹോമിക്കപ്പെട്ടത് പതിനായിരങ്ങളുടെ ജീവനായിരുന്നു. പതിനായിരങ്ങളുടെ ചോരപ്പുഴയൊഴുകിയ സായുധപോരാട്ടങ്ങള്‍ പ്രഭാകരന്റെ അന്ത്യത്തോടെ താല്‍ക്കാലികമായെങ്കിലും നിഷ്‌ഫലമാവുകയാണ്. പുലിയധീന പ്രദേശങ്ങളെല്ലാം തിരിച്ച് പിടിച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ അവിടങ്ങളിലെ തമിഴ് വംശജരോട് നീതിയോടെ വര്‍ത്തിക്കുമെന്ന് ആശിക്കാനും വകയില്ല. ഏതായലും സഫലമാകാത്ത പോരാട്ടത്തിന്റെ ചോര മണക്കുന്ന ചരിത്രം ബാക്കിയാക്കി പ്രഭാകരന്‍ വിടപറയുമ്പോള്‍ ശ്രീലങ്കന്‍ തമിഴരുടെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പ്.

Wednesday, April 15, 2009

ആര് ജയിക്കണം ?


ലോക്സഭാ തെരെഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസത്തോളമായി നടന്ന വിപുലവും കൊഴുപ്പാര്‍ന്നതുമായ പ്രചാരണ പരിപാടികള്‍ക്ക് പരിസമാപ്തിയായി. ഇന്നത്തെ നിശബ്ദ പ്രചാരണങ്ങള്‍ക്ക് ശേഷം നാളെ കേരളം പോളിം‌ഗ് ബൂത്തിലേക്ക്. ജനാധിപത്യ പ്രക്രിയയില്‍ പൌരന് ലഭിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തന്നെയാണല്ലോ വോട്ട്. അരാഷ്ടീയ വാദമുയര്‍ത്തിയോ വോട്ട് ചെയ്യല്‍ ഹറാമെണന്ന മുന്‍ കാല വിചിത്ര ഫത്‌വക്കാരുടെ വാദഗതികള്‍ പിന്തുടര്‍ന്നോ വിലപ്പെട്ട സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതിരിക്കുക. ജനാധിപത്യ പ്രക്രിയയുടെ നിലനില്‍പ്പിനും രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഭാഗഭാഗാക്കുന്നതിനും നമ്മുടെ വോട്ടവകാശം വിനിയോഗിക്കുക.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നതോടൊപ്പം തന്നെ വോട്ടവകാശം വിവേകപൂര്‍വ്വം നിര്‍വ്വഹിച്ച് രാജ്യത്തിന്റെ വിധിനിര്‍ണ്ണയത്തില്‍ സുപ്രധാന പങ്ക് വഹിക്കാനും നമുക്കാകണം. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് രാജ്യ താല്‍‌പര്യത്തിനനുസരിച്ച് സമ്മതിദാനവകാശം രേഖപ്പെടുണം. രാജ്യത്തെ വെട്ടിമുറിക്കാന്‍ കോപ്പുകൂട്ടുന്ന ഭീകര വിധ്വം‌സക പ്രതിലോമ ശക്തികളെ ചെറുത്തു തോല്‍പ്പിക്കുക നാം.വര്‍ഗ്ഗീയ ഫാസിസ്റ്റ് തേര്‍വാഴ്ചയെ ചെറുക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ നമുക്കാവണം. ലോകത്തെ വെട്ടിപ്പിടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തുന്ന സാമ്രാജ്യത്തക്കഴുകന്മാരുടെ ദുഷ്ടലാക്കുകള്‍ക്ക് നാം കൂട്ടുനിന്നുകൂടാ. രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും നാം ആര്‍ക്കുമുമ്പിലും തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കരുത്. . നൂറ്റാണ്ടുകളോളം നമ്മെ അടക്കിഭരിച്ച് നമ്മുടെ സമ്പത്തും പരമാധികാരവും കൊള്ളയടിക്കാന്‍ ശ്രമിച്ച, നമ്മുടെ സംസ്കാരത്തെ അവമതിക്കാന്‍ ശ്രമിച്ച അധിനിവേശ ചെകുത്താന്മാരുടെ പുതിയ രൂപത്തെ നാം തിരിച്ചറിയുക തന്നെ വേണം. വൈദേശികാധിപത്യത്തിന്റെ നിഷ്ഠൂരതക്കെതിരെ സന്ധിയില്ലാ സമരം നയിച്ച് വീറുറ്റ പോരാട്ടങ്ങള്‍ നടത്തിയ ധീരമഹത്തുക്കളുടെ ചോര പൊടിയുന്ന ചരിത്രങ്ങള്‍ നമ്മുടെ സ്മൃതിപഥത്തിലെത്തണം. സാമ്രാജ്യത്തത്തിന് ദാസ്യവേല ചെയ്യുന്നവരെയും സയണിസ്റ്റുകള്‍ക്ക് ഓശാന പാടുന്നവരെയും നാം തിരിച്ചറിയണം. മര്‍ദ്ദിത – പീഢിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളോട് ഐക്യദാര്‍‌ഢ്യം പ്രകടിപ്പിന്നവരെയും ഇരകളുടെ പക്ഷം ചേരുന്നവരെയും നാം വിസ്മരിച്ച് കൂടാ. അധിനിവേശ ഫാസിസ്റ്റ് ശക്തികളുടെ ആക്രോശങ്ങള്‍ക്കും താണ്ഡവങ്ങള്‍ക്കുമെതിരെ, അനീതിക്കും സാമൂഹികാസമത്വത്തിനുമെതിരെ ജ്വലിക്കുന്ന രോഷാഗിനി പടര്‍ത്താന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങളില്‍ ശൈഥില്യവും അപചയങ്ങളും കടന്നുകൂടിയെങ്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ല. അതിനാല്‍ ആര് ജയിക്കണമെന്ന് വിചിന്തനം നടത്തി വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കാന്‍ ഏവര്‍ക്കുമാകട്ടെ. രാജ്യം തെരെഞ്ഞെടുപ്പ് ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയാതെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കളും പ്രതീക്ഷകളും പേറി കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളിലൊരുവനായതിനാല്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ.

Thursday, April 2, 2009

ഈ കുരുന്നെന്ത് പിഴച്ചു



അറിയില്ലേ ഇവനേ ? രണ്ട് വയസ്സുകാരന്‍ മുഹമ്മദ് ശമീം. കുസൃതിച്ചിരിയും കിളിക്കൊഞ്ചലുമായി ഓടിനടന്നിരുന്ന , മുലപ്പാലിന്റെ മണം മാറിയിട്ടില്ലാത്ത ഇളം പൈതല്‍. പ്രകൃതിയോട് കിന്നാ‍രം ചൊല്ലി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ച് രസിച്ചിരുന്ന പിഞ്ചോമനയെ പതിയിരുന്ന കാപാലികര്‍ റാഞ്ചിയെടുത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. തെരച്ചിലും അന്വേഷണങ്ങളും ദിവസങ്ങളോളം നടന്നു. കുട്ടി ധരിച്ചിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കാനായിരിക്കാം കുഞ്ഞിനെ തട്ടിയെടുത്തതെന്ന നിഗമനത്തില്‍ പിഞ്ചു പൈതലിന് യാതൊരാപത്തും വന്നുഭവിക്കില്ലെന്ന് ധരിച്ചിരുന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ശ്രവിച്ചത്. ആരോടൊക്കെയോ ഉള്ള പകവും വൈരവും വിദ്വേഷവും തീര്‍ക്കാന്‍ കളങ്കമെന്തെന്നറിയാത്ത പിഞ്ചു പൈതലിനെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചിരിക്കുന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞിളം മുഖത്ത് നോക്കി ഈ ക്രൂരകൃത്യം നിര്‍‌വ്വഹിച്ചത് എന്തിനു വേണ്ടി ? മനുഷ്യത്വവും മനസ്സാക്ഷിയും മരവിച്ച് പോയ നമ്മുടെ സമൂഹത്തില്‍ നിന്നും ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

Wednesday, January 21, 2009

മാന്ദ്യത്തിന്റെ കണ്ണീര്‍ക്കാഴ്‌ചകള്‍


അവിചാരിതമായി കടന്നുവന്ന സാമ്പത്തിക സുനാമിയുടെ തിരതള്ളലില്‍ മിക്ക രാജ്യങ്ങളും വീര്‍പ്പ് മുട്ടനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമ്പന്നതയുടെ ഉത്തും‌ഗതയില്‍ വിരാചിക്കുന്നവരെന്ന് ഊറ്റം കൊണ്ടിരുന്ന വന്‍‌സ്രാവുകള്‍ വരെ സാമ്പത്തിക സുനാമിയുടെ തിരയിളക്കത്തില്‍ ആടിയുലയുകയാണ്. വികസനത്തിന്റെ അതിവേഗപാതകളൊരുക്കി പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന ഗള്‍‌ഫ് നാടുകളും വിശിഷ്യാ ദുബായിയും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് നീറിപ്പുകയുന്നു. പ്രഥമഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് നിര്‍‌മ്മാണ മേഖലയിലാണ്. ദുബായില്‍ പുതുതായി തുടങ്ങേണ്ടിയിരുന്ന പ്രൊജക്ടുകളെല്ലാം റദ്ദാക്കപ്പെടുകയും നടന്നുകൊണ്ടിരുന്നവ തന്നെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് മാന്ദ്യത്തിന്റെ തീഷ്ണതയും വരാനിരിക്കുന്ന പ്രതിസന്ധിയുടെ സങ്കീര്‍‌ണ്ണതയും സൂചിപ്പിക്കുന്നു.

ചെലവ് ചുരുക്കലിന്റേയും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായി മിക്ക കമ്പനികളും വലിയ തോതില്‍ തന്നെ ജോലിക്കാരെ പിരിച്ച്‌വിടാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. തുടക്കത്തില്‍ ചെറിയൊരു ശതമാനമാത്തെയാണ് പറഞ്ഞ്‌വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പിരിച്ച് വിടല്‍ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദുബായ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം തന്നെ ദിവസവും ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ ക്യാന്‍സലേഷനുകള്‍ നടക്കുന്നതായാണ് വിവരം. ഇത് ദുബായിലെ അവസ്ഥയെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതിഗതികളും വളരെയൊന്നും വ്യത്യസ്തമാവണമെന്നില്ല.വിദഗ്ദരെന്നോ അവിദഗ്ദരെന്നോ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വിധം സര്‍‌വ്വ മേഖയിലേക്കും മാന്ദ്യം പതുക്കെ പതുക്കെ പടര്‍‌ന്നു കയറുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന്റെ കമ്പനിയില്‍ 420 പേരില്‍ 400 പേരുടേയും ജോലി നഷ്ടമായിക്കഴിഞ്ഞു. സുഹൃത്തടക്കമുള്ള ബാക്കി ഇരുപത് പേര്‍‌ തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്.

വിദ്യഭ്യാസ യോഗ്യതയും സാങ്കേതിക പരിജ്ഞാനവും ദീര്‍ഘനാളത്തെ അനുഭവസമ്പത്തും വരെയുള്ളവര്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോള്‍ തുഛമായ വേതനത്തിന് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിത്തിരുന്നു. കിടപ്പാടം പണയപ്പെടുത്തിയും പലിശയ്ക്ക് വായ്പയെടുത്തുമൊക്കെ ലക്ഷങ്ങള്‍ മുടക്കിയാണ് മിക്ക തൊഴിലാളികളും വിസ സമ്പാദിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഇതിനോടകം പിരിച്ച്‌വിടപ്പെട്ട നിരവധി പേരുടെ ദൈന്യത നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പിരിച്ച് വിടേണ്ട ജോലിക്കാരെ ഓഫീസിലേക്ക് വിളിപ്പിക്കുമ്പോള്‍ മാന്ദ്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരായിരിക്കും ഒരു പക്ഷേ അവിദഗ്‌ദ തൊഴിലാളികള്‍. വിളിപ്പിച്ചതെന്തിനാണെന്നറിയുമ്പോള്‍ എന്തെന്ത് വികാരങ്ങളാണവരില്‍ മിന്നിമറയുന്നത്. പലരും കേള്‍‌ക്കുന്നതിനോട് പൊരുത്തപ്പെടാനാവാതെ ആകെ പൊട്ടിത്തകരുന്നു. വിസയുടെ കടം പോലും കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ളവര്‍, സഹോദരിമാരുടേയോ പെണ്‍‌മക്കളുടെയോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു് വേണ്ടി സ്വരുക്കൂട്ടിയിരുന്നവര്‍,വിവാഹം മൂലമുള്ള ബാധ്യതകളില്‍ കിടന്ന് നട്ടം തിരിയുന്നവര്‍ , സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം പാതിവഴിയിലെത്തിനില്‍‌ക്കുന്നവര്‍ ജീവിതത്തിന്റെ പ്രാരാബ്‌ധങ്ങളില്‍ പെട്ടുഴലുമ്പോഴും ലഭിക്കുന്ന തുഛമായ വേതനത്തില്‍ സം‌തൃപ്തിയടഞ്ഞ് കുടും‌ബത്തിന്റെ പട്ടിണിയകറ്റാനും വേണ്ടപ്പെട്ടവര്‍ക്ക് തണലേകാനും മരുഭൂമിയില്‍ സ്വയം എരിഞ്ഞടങ്ങുന്നവര്‍, അവര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപെടുന്നത് ചിന്തിക്കാന്‍ വരെ കഴിയാത്തത്പോലെ. തങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും നിരത്തി പിരിച്ച് വിടരുതെന്ന് കെഞ്ചുകയും യാചിക്കുകയും ചെയ്യുന്നു ‍.പൊട്ടിപൊട്ടിക്കരയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര്‍ കണങ്ങള്‍ക്ക് ചോര പൊടിയുന്ന മണമുണ്ടായിരിക്കണം. കടങ്ങളുടേയും ബാധ്യതകളുടേയും ആഴവും വ്യാപ്തിയും എണ്ണിയെണ്ണിപ്പറഞ്ഞ് ജോലി നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പരിഹാരമില്ലെന്നു വരെ വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പലരും പറയുന്നു.ഇങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കരകാണാക്കയത്തില്‍ പെട്ടുഴലുന്ന ഒരുപാട് ഹതഭാഗ്യരുടെ കദനങ്ങളും കണ്ണീരും കൊണ്ട് നിറയുകയാണോരോ ദിനവും.

Wednesday, December 31, 2008

നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായി


രാത്രി ഒന്നരക്കായിരുന്നു കൂട്ടുകാരന്‍ ഷമീറിന്റെ കോള്‍ വന്നത്. അസമയത്തെത്തുന്ന ഫോണ്‍കോളുകളിലെ പന്തികേടോര്‍ത്ത് സംഭ്രമത്തോടെയാണ് കോള്‍ അറ്റന്റ് ചെയ്തത്. “ നമ്മുടെ ഷഫീറൊക്കെ കൈവിട്ട് പോയി. കോയമ്പത്തൂരില്‍ വെച്ച് വാഹനപകടത്തില്‍ പെട്ടു. കൂടെയുണ്ടായിരുന്ന ഷമീറും ഹാദിക്കും അര്‍ഷാദും.............” കൂട്ടുകാരന്റെ പതിഞ്ഞ സ്വരം കാതുകളിലെത്തിയപ്പോള്‍ ശരീരമാകെയൊരു മരവിപ്പ് പടര്‍ന്നു കയറുന്നത് പോലെ.

എന്റെ അയല്‍‌വാസികളും പല നിലക്കും എനിക്ക് വേണ്ടപ്പെട്ടവരുമായ കുട്ടികള്‍. ഗള്‍ഫില്‍ നിന്നും അവധിയില്‍ നാട്ടിലെത്തിയതായിരുന്നു അവരില്‍ ഹാദിക്കൊഴികെ മൂന്നു പേരും. സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയപ്പോള്‍ പിക്നിക്കിനായി പുറപ്പെട്ടതായിരുന്നു അവര്‍. എം ബി എ പഠനം പൂര്‍ത്തിയാക്കിയ ഹാദിക്കിന്റെ സര്‍ട്ടിഫിക്കറ്റ് ബം‌ഗ്ലൂരില്‍ നിന്ന് കൈപറ്റുകയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. യാതാ മധ്യേ കോയമ്പത്തൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. എട്ട് പേരടങ്ങിയ സം‌ഘത്തിലെ നാല് പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ട് പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബായില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ഷഫീര്‍ ദുരന്തദിവസം തിരിച്ചെത്തേണ്ടതായിരുന്നു. കൂട്ടുകാരുമായി സൌഹൃദം പങ്കിടാന്‍ യാത്ര ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അത് മരണത്തിലേക്കുള്ള വഴിയൊരുക്കമായിരുന്നു. ഞാന്‍ പുതുതായി താമസമാക്കിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോള്‍ അവധി കഴിഞ്ഞ് വന്നാല്‍ വരാമെന്ന് പറഞ്ഞാണ് യാത്ര പോയത്. ശാന്തനും വിനയാന്വിതനുമായ അവന്റെ ചെറുപുഞ്ചിരി തൂകുന്ന മുഖം മനസ്സില്‍ വേദനയായി പടരുന്നു. മരണത്തോടൊപ്പം യാത്ര പോയ അവന്‍ ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍..........

അബൂദാബിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷമീര്‍. ഒന്നിച്ച് തിരിച്ച്പോരാന്‍ കൂടിയാണ് ഇവരിരുവരും മടക്കയാത്ര ഒരേദിവസത്തിലേക്ക് നിശ്ചയിച്ചത്. കുടും‌ബത്തിലെ ഏക ആണ്‍‌തരിയായിരുന്നു അവന്‍. എത്രയോ വര്‍ഷങ്ങളായി മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അവന്റെ പിതാവിന്റെ പ്രതീക്ഷകളത്രയും അവനിലായിരുന്നിരിക്കണം. പക്ഷേ രംഗബോധമില്ലാത്ത മരണം അവനെ തട്ടിപ്പറിച്ചെടുത്തു.

റസല്‍‌ഖൈമയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്ന അര്‍ഷാദ് നാട്ടിലെത്തിയത് ദുരന്തത്തിന്റെ അഞ്ച് ദിവസം മുമ്പ് മാത്രം. വീട്ടുകാര്‍ക്ക് കണ്‍‌നിറയെ കാണാന്‍ പോലും കഴിയുന്നതിന്റെ മുമ്പാണ് മരണമവനെ പിടിച്ചിറക്കി കൊണ്ടുപോയത്. അത്രയ്ക്കൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന്റെ സ്വപനങ്ങളും പ്രതീക്ഷകളും വളര്‍ന്നത് അവനെ ചുറ്റിപ്പറ്റിയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ചാണ് മരണം അവന്റെ ജീവന്‍ കവര്‍ന്നത്.

എം ബി എ പഠനം കഴിഞ്ഞ് ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദിഖ്. ഉമ്മയോടൊപ്പം ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ച് വന്നിട്ട് അധികമായിട്ടില്ല. എം ബി എ യുടെ സര്‍‌ട്ടിഫിക്കറ്റ് വാങ്ങാന്‍ കൂടിയാണ് സുഹൃത്തുക്കളേയും കൂട്ടി ഹാദിക്ക് പുറപ്പെട്ടത്. വാടകക്കെടുത്ത ക്വാളിസ് ഡ്രവ് ചെതിരുന്നതും അവനായിരുന്നു. മരണത്തിന്റെ അനന്തതയിലേക്കാണവന്‍ ഡ്രവ് ചെയ്ത് കടന്നുപോയത്.

കൌമാരം പിന്നിട്ട് യുവത്വത്തിലേക്ക് കാലൂന്നുന്ന നാല് പൂമൊട്ടുകള്‍. സമകാലിക യുവത്വത്തിന്റെ അപഥസഞ്ചാരങ്ങളില്‍ നിന്ന് വഴി മാറി നടന്നവര്‍. ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റിയിരുന്നവര്‍. ഭാവിയെപറ്റി, വിവാഹത്തെ പറ്റി, കുടുംബജീവിതത്തെ പറ്റി. പക്ഷേ ക്ഷണിക്കാതെയെത്തുന്ന മരണം എപ്പോള്‍ കടന്ന് വരുമെന്നാര്‍ക്കറിയാം. ഒരു പ്രദേശത്തെ മൊത്തം കണ്ണിരിലാഴ്ത്തി ഒരിക്കലുമുണങ്ങാത്ത നൊമ്പരപ്പാടുകളാഴ്ത്തി മരണം അവരെ കൂട്ടികൊണ്ടുപോയി. വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ തൊട്ടടുത്തുള്ള ഖബറുകളിലാണ് മരണത്തിലും വേര്‍‌പിരിയാത്ത ആ സുഹൃത്തുക്കള്‍ നിദ്ര കൊള്ളുന്നത്. നാഥാ അവരുടെ പരലോകജീവിതം നീ സന്തോഷത്തിലാക്കണമേ ആമീന്‍.

Sunday, December 7, 2008

ബലി പെരുന്നാളാശംസകള്‍


ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗോജ്ജ്വലമായ സ്മരണകളുയര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ സമാഗതമാകുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സര്‍വ്വസ്വവും ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും ദൈവകല്പനകള്‍ അനുസരിക്കാന്‍ പിതാവിന് എല്ലാ പ്രചോദനവും നല്‍കിയ മകന്‍ ഇസ്മായില്‍ നബിയുടേയും സ്മരണകളില്‍ ഉള്‍പുളകിതരായി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മുഴുവന്‍ ബൂലോകര്‍ക്കും ഹൃദ്യമായ ബലിപെരുന്നാളാശംസകള്‍.

Saturday, November 15, 2008

ഇന്ന് രണ്ടാം പിറന്നാള്‍


യാസിര്‍ മോന് ഇന്ന് രണ്ടാം പിറന്നാള്‍.