Monday, September 29, 2008

ഈദാശംസകള്‍



അനുഗ്രഹ ങ്ങള്‍ പെയ്തിറങ്ങുന്ന രാപകലുകള്‍ക്കറുതിയാവുന്നു. വിശ്വാസിയുടെ ഹൃത്തടങ്ങളില്‍ ആനന്ദത്തിന്‍റെ കുളിര്‍മഴ വര്‍ഷിച്ച വിശുദ്ധിയുടെ മാസം വിടപറയാനൊരുങ്ങുകയാണ്. മാനസങ്ങളെ സംസ്കരിച്ചെടുത്ത പുണ്യമാസത്തിന് വിങ്ങുന്ന മനസ്സുമായി യാത്രാമംഗളം നേരുകയാണ് വിശ്വാസികള്‍. ത്യാഗത്തിന്‍റെ തീചൂളയില്‍ മനസ്സിനെ വിളയിച്ചെടുത്ത വിശ്വാസികള്‍ ഈദിന്റെ വരവിനെ കാതോര്‍ക്കുകയാണ്. ശവ്വാലിന്റെ പൊന്നമ്പിളി ദൃശ്യമായാല്‍ പെരുന്നാളാഘോഷത്തിന് തുടക്കമാവുകയായി. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കായി ഫിത്വര്‍ സക്കാത്തെന്ന നിര്‍ബന്ധ ദാനം എത്തിച്ച് കൊടുത്ത് സാഹോദര്യത്തിന്റെ മാധുര്യം പരസ്പരം പങ്കുവയ്ക്കപ്പെടുന്നു ഈ ആഘോഷവേളയില്‍. ഏവര്‍ക്കും നേരുന്നു സ്നേഹോഷ്മളമായ ഈദുല്ഫിത്വറാശംസകള്‍ .

Saturday, August 30, 2008

റമളാന്‍ ആശംസകള്‍

വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമളാന്‍ സമാഗതമാകകുന്നു. പാപക്കറകള്‍ കഴുകിക്കളഞ്ഞ് സൃഷ്ടാവിന്റെ സാമിപ്യം കരഗതമാക്കാന്‍ അസുലാഭവസരമൊരുക്കുകയാണ്‌ റമളാന്‍. മനുഷ്യനില്‍ കുടിയിരിക്കുന്ന അധമവാസനകളെ കരിച്ചു കളയാനും ഉല്‍കൃഷ്ടതയുടെ ഉന്നതവിഹായസ്സിലേക്ക് ചിറകടിച്ചുയരാനും വ്രതാനുഷ്ടാനം വിശ്വാസിയെ പ്രാപ്തനാക്കുന്നു.ദുര്‍‌വിചാരങ്ങളും മോശമായ സംസാരങ്ങളും ഹീനമായ പ്രവര്‍ത്തികളും ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ഒരാളുടെ വ്രതം പരിപൂര്‍ണ്ണമാകുന്നുള്ളൂ. പാവപ്പെട്ടവന്റെ വേദനകള്‍ അനുഭവിച്ചറിയാനും അവര്‍ക്ക് കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം നല്‍‌കാനും റംസാന്‍ സഹായിക്കുന്നു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി റമളാന്‍ വിരുന്നെത്തുമ്പോള്‍ മുഴുവന്‍ സഹൃദയര്‍ക്കും സ്നേഹോഷ്മളമായ റമളാന്‍ ആശംസകള്‍.

Saturday, August 2, 2008

വേദന പടര്‍ത്തുന്ന മരണങ്ങള്‍

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നത് നിഷേധിക്കാനാവാത്ത സത്യം. മരണത്തെ തോല്പ്പിക്കാനോ മരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനോ നമുക്കസാധ്യം. വിരുന്നെത്തുന്ന മരണത്തിന്‌ കീഴടങ്ങാതെ നിവ്ര്‌ത്തിയില്ല. എങ്കിലും ചില മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി അതു നമ്മെ വേട്ടയാടുന്നു. പുഷ്ക്കലമായ യൗവനത്തിലേക്ക് കാലൂന്നുമ്പോഴേക്കും ഇടറവീഴുന്നവര്‍, ജീവിതത്തിന്റെ വര്‍ണ്ണസ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പൊഴേക്കും പതിവഴിയില്‍വെച്ച് മരണം മാടിവിളിക്കുന്നവര്‍,ഇങ്ങനെ ദുഖ: സ്മ്രിതകള്‍ ബാക്കിയാക്കി നാലോളം പേര്‍ ഒരു വര്‍‌‍ഷത്തിനുള്ളില്‍ എന്റെ അയല്‍‌പക്കങ്ങളില്‍ നിന്ന് മരണത്തോടൊപ്പം നടന്നകന്നു.
ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ ദാരിദ്രത്തിന്റെ കയ്പ്നീര്‍ ആവോളം ആസ്വദിക്കാനവസരം ലഭിച്ചവനായിരുന്നു അവന്‍‌. ഇടയ്ക്കിടെ മനം മാറി താന്തോന്നികളായി ജീവിക്കുന്നവരായിരുന്നു മൂത്ത രണ്ട് സഹോദരന്മാരുമെന്നതിനാല്‍‌ പഠനം പാതി വഴിയിലുപേക്ഷിച്ച് ഉമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്‌ താങ്ങാവാന്‍‌ ചെറുപ്പത്തിലേ ജോലി തേടിയിറങ്ങേണ്ടീവന്നു അവന്‌. അതിനിടയിലും പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തി തന്നാലാവും വിധം സമൂഹത്തെ സേവിക്കാനും അവനായി. പ്രാരാബധങ്ങള്‍ ഒരോന്നായി നിര്‍‌വ്വഹിച്ചതിന്‌ ശേഷം ഏതൊരു യുവാവിന്റെയും സ്വപ്നമായ കുടുംബജീവിതത്തിന്റെ പൂവാടിയിലേക്ക് അവനും കാലെടുത്തുവെച്ചു. ആയിടക്കാണ്‌ അവനൊരു തലവേദന പിടിപെടുന്നത്. ആദ്യമൊന്നുമത് സാരമാക്കിയില്ല. പിന്നെപിന്നെ വേദന അസഹ്യമാവാന്‍ തുടങ്ങിയപ്പോള്‍ ആണ്‌ ഡോക്ടറെ സമീപിക്കുന്നതും ആ ഞെട്ടിക്കുന്ന സത്യം അവരറിഞ്ഞതും. തലച്ചോറീല്‍ കാന്‍‌സര്‍.രണ്ട് വര്‍ഷത്തോളം വേദനകള്‍ കടിച്ചമര്‍ത്തി രോഗത്തോട് മല്ലടീച്ച് ജീവിച്ചു. അതിനിടയില്‍ ദാംമ്പത്യവല്ലരിയില്‍ ഒരു സുന്ദരകുസുമം അവന്‌ കൂട്ടായെത്തിയിരുന്നു. ആ കുസ്ര്‌തിക്കുട്ടന്‌ ഒരു വയസ്സ് തികയുന്നതിന്‌ മുമ്പേ സ്വപനങ്ങള്‍ ഒരുപാട് ബാക്കിയാക്കി അവന്‍‌ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി.
ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാവുമ്പോഴേക്കുമാണ്‌ അടുത്തതെത്തിയത്.അവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളു. നാട്ടില്‍ അത്യാവശ്യം വരുമാനമൊക്കെയായി സംത്ര്‌പ്ത് ജീവിതം നയിക്കുന്നവര്‍. തന്റെ വീട്ടിലെ പെരുന്നാള്‍ സദ്യ കഴിഞ്ഞ് ഭാര്യവീട്ടില്‍‌ പോകാന്‍ ബൈക്കില്‍ യത്രതിരിച്ചതആയിരുന്നു അവര്‍. യാത്രാ മധ്യേ ഭാര്യ തലകറങ്ങി വീഴുന്നു. രണ്ട് ദിവസം ആശുപത്രിയില്‍‌. മൂന്നാം ദിവസംഅവളും പറന്നകന്നു, ജീവിച്ച് കൊതിതീരും മുമ്പേ . ലാളിച്ച് കൊതിതീരാത്ത പൊന്നോമനയെ തനിച്ചാക്കി. അമ്മിഞ്ഞ നുകര്‍‌ന്നു തരാന്‍‌ പൊന്നുമ്മയുടെ വരവും കാത്തിരിക്കുകയായിരിക്കുമാ പൈതല്‍.
അടുത്ത ദുരന്തത്തിലേക്ക് മാസങ്ങളുടെ ദൈര്‍‌ഘ്യമേ വേണ്ടീവന്നുള്ളൂ. വിവാഹ ജീവിതത്തിലേക്ക് കാലൂന്നിയിട്ട് മുന്ന് വര്‍ഷം തികഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടിതന്നെയാണ്‌ ഇവിടെയും വിധിക്ക് മുമ്പില്‍ കീഴടങ്ങിയത് . ആശുപത്രിയില്‍ പ്രവേശീപ്പിക്കപ്പെട്ട ഭര്‍ത്താവിന്റെ പെറ്റമ്മയ്ക്ക് കൂട്ടീരിക്കാന്‍ പോയതായിരുന്നു അവള്‍. എന്തോ അത്യാവശ്യത്തിന്‌ പുറത്തിറങ്ങി റോഡ് മുറീച്ച് കടക്കുമ്പോള്‍ എതിരെ വന്ന വാഹനം അവളുടെ ജീവന്‍ തട്ടിത്തെറിപ്പിച്ച് കടന്നു കളഞ്ഞു. എന്തെല്ലാം സ്വപ്നങ്ങളാണ്‌ ഒരു നിമിഷം കൊണ്ട് കരിഞ്ഞുണങ്ങിയത്. ജീവിച്ച് കൊതിതീരാതെ മരണം അവളെ കൂട്ടികൊണ്ട് പോകുമ്പോള്‍ ഉമ്മച്ചിയെ കാത്ത് അവിടെയുമിരിപ്പുണ്ട് ഒരു കുഞ്ഞുമോള്‍
ഒരാഴ്ച മാത്രം മുമ്പ് വീണ്ടും ദുരന്തം വിരുന്നെത്തിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് ഏറെക്കഴിയും മുമ്പ്തന്നെ വിവാഹ മോചനം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ്‌ ഇത്തവണ മരണം മാടിവിളിച്ചത്. വാടിക്കരിഞ്ഞ സ്വപ്നങ്ങള്‍ക്ക് എന്നെങ്കിലും വര്‍‌ണ്ണങ്ങള്‍ നല്‍‌കാന്‍‌ കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമായി ഭാവിയെക്കുറിച്ച് മനോഹര സ്വപ്നങ്ങള്‍ നെയ്തിരുന്നവള്‍. എങ്കിലും മരണത്തിന്റെ വിളികേള്‍ക്കാതിരിക്കാന്‍ അവള്‍‌ക്കുമാവില്ലല്ലോ.ഉറങ്ങാന്‍ കിടന്നതായിരുന്നു അവള്‍. ഒരിക്കലും ഉണരാത്ത നിദ്രയുടെ അഗാധതയിലേക്കാണവള്‍ ഊളിയിടുന്നതെന്നാരും നിനച്ചില്ല. ദുഖത്തിന്റെയും നൊമ്പരങ്ങളുടെയും സാഗരമിരമ്പുമ്പോഴും കിളികൊഞ്ചലുമായി അവള്‍‌ക്കാശ്വാസമേകിയിരുന്ന കുഞ്ഞുവാവയെ തനിച്ചാക്കിയാണ്‌ അവളും യാത്രയായതെന്നത് വേദനപടര്‍ത്തുന്നു.പരേതാത്മാക്കള്‍ക്ക് ജഗദീശന്‍ നിത്യ ശാന്തി നല്‍‌കട്ടെ.

Sunday, July 20, 2008

നിരപരാധിയെ കശാപ്പു ചെയ്യുന്നവരോട്

ക്ളസ്റ്റര്‍ മീറ്റിംഗ് തടസ്സപ്പെടുത്താനെത്തിയ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റു പ്രധാനധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ചരിത്രത്തിലെ തീരാകളങ്കമായി . പാവനമായ മതത്തിന്റെ ലേബലില്‍ കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടുന്നവര്‍ മതത്തിന്റെ അന്തസ്സത്തയെ കളഞ്ഞ് കുളിക്കുകയാണ്‌. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവനെടുത്തിട്ട് വേണേ സമരവും പ്രക്ഷോഭങ്ങളും എഴുന്നള്ളിക്കാന്‍. ഒരു നിരപരാധിയെ കൊല്ലുന്നവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെപ്പോലെയാണെന്ന് പഠിപ്പിക്കുന്ന മഹത്തായ ആശയത്തെ പരസ്യമായി അവഹേളിച്ചിരിക്കുകയാണ്‌ ലീഗുകാര്‍. അതും പാഠപുസ്തകത്തിലെ വിവാദഭാഗങ്ങള്‍ തിരുത്തലിന്‌ വിധേയമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ലീഗുകാര്‍ നേതൃത്വം നല്‍കുന്നത്. എന്തായാലും കാലവും ചരിത്രവും ലീഗിന്‌ മാപ്പ് നല്‍കില്ലെന്നുറപ്പ്.

Saturday, July 12, 2008

കോഴിക്കോട് എയര്‍പോര്‍‌ട്ടിലെ "സാറന്‍മാര്‍"

ഏഴ് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ കോഴിക്കോട് എയര്‍പോട്ട് വഴി യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചത് ഈയടുത്താണ്. നെടുമ്പാശ്ശേരി , തിരുവനന്തപുരം എയര്‍പോട്ടുകള്‍ വഴി പല തവണ യാത്രചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് വഴിയുള്ള യാത്രാമോഹം പൂവണിയാതെ കിടക്കുകയായിരുന്നു. മോഹിപ്പിക്കുന്ന വാഗ്ദാനവുമായി "റാക് എയര്‍വേയ്സ് " കോഴിക്കോട്ടേക്ക് പറക്കന്‍ തുടങ്ങിയപ്പോളാണ്‌ സഫലമാകാതെ കിടന്നിരുന്ന യാത്രയ്ക്ക് കളമൊരുങ്ങിയത്.വാര്‍ഷികാവധിക്ക് നാട്ടില്‍ പോകാന്‍ റാക് എയര്‍വേയ്സില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റും തരപ്പെടുത്തി. മെയ് അവസാനവാരമായിരുന്നു യാത്ര. പറഞ്ഞ് മാത്രം കേട്ടിട്ടുള്ള കോഴിക്കോടന്‍ സാറുമാരുടെ "ഹൃദയ വിശാലതയ്ക്ക് " ഇരയാക്കപ്പെടുമോയെന്ന ആശങ്കയോടെ തന്നെയായിരുന്നു യാത്ര.

വിമാനം റാസല്‍ഖൈമയില്‍നിന്ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന്റെ മുമ്പ് തന്നെ എയര്‍പോട്ടിന്റെ മഹത്വമറിയിച്ചുകൊണ്ടുള്ള അനൌണ്സ്മെന്റ് വരാന്‍ തുടങ്ങി. ലാന്റ് ചെയ്യാന്‍ സ്ഥല സൌകര്യം കുറവായതിനാല്‍ വിമാനമിറങ്ങാന്‍ അര മണിക്കൂര്‍ വൈകുമെന്ന അറിയിപ്പും തുടര്‍ന്ന് എയര്‍പോട്ടിനു മുകളില്‍ വട്ടം കറങ്ങലുമെല്ലാം കഴിഞ്ഞ് ഒരുവിധം പറന്നിറങ്ങി. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ പുറത്തേക്കുള്ള വഴി ലക്ഷ്യം വെച്ചു നീങ്ങുമ്പോള്‍ അതാ അവസാന കടമ്പയായി മറ്റൊരു സാറ്. ഇലക് ട്രോണിക് ഐറ്റംസ് എന്തൊക്കെയുണ്ടെന്ന ചോദ്യത്തോടെയാണ്‌ സാര്‍ എതിരേറ്റത്. കാര്യമായിട്ടൊന്നുമില്ലെന്ന മറുപടിയില്‍ തൃപ്തനാവാതെ ലഗേജ് വീണ്ടും സ്കാന്‍ ചെയ്യാനാവശ്യപ്പെട്ടു. സ്കാനിങ്ങില്‍ ഒരു ക്യാമറ കണ്ടപ്പോള്‍ വിരട്ടാനുള്ള ശ്രമമായി പിന്നെ. ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, ജോലി, ശമ്പളം എന്നിവ ചോദിച്ച് കുറിച്ചെടുത്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സാറിന്റെ ശബ്ദം പുറത്ത് വന്നു. "സാറിനുള്ളത് ഇവിടെ വെചോളൂ".പറഞ്ഞ് മാത്രം കേട്ടിരുന്ന കോഴിക്കാടന്‍ സാറന്‍മാരുടെ ഹൃദയ ശുദ്ധി നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്താല്‍ പുറത്ത് കടക്കുമ്പോള്‍ , സാറിന്‌ വെച്ച് നീട്ടാന്‍ ഒരു നാണയത്തുട്ട് പോലും എന്റെ പോക്കറ്റില്‍ ഇല്ലാതെ പോയല്ലോയെന്നോര്‍ത്ത് പരിതപിക്കുകയായിരുന്നു ഞാന്‍

Friday, May 2, 2008

ഈ മനുഷ്യപ്പിശാചിനെ എന്ത് ചെയ്യണം.

മനഃസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികമായ ഒരു വാര്‍ത്ത വിയന്നയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. സ്വന്തം മകളെ നീണ്ട ഒരു പാട് വര്‍ഷങ്ങള്‍ വീട്ട് തടങ്കലിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും കാമ കേളികള്‍ക്ക് വിധേയനാക്കുകയും ഏഴോളം കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത മനുഷ്യ രൂപമണിഞ്ഞ പിശാചിന്റെ കഥ. സ്വന്തം മകളില്‍ ഇയാള്‍ ജന്മം നല്‍കിയ പെണ്‍കുട്ടികളെയും തന്റെ കാമവെറിക്കിരയാക്കുകയും മാനസിക വിഭ്രാന്തിയിലേക്ക് അവരെ തള്ളിയിടുകയും ചെയ്ത ഈ രാക്ഷസന്‌ എന്ത് ശിക്ഷയാണ്‌ നല്‍കേണ്ടത്.
ഡി എന്‍ എ ടെസ്റ്റില്‍ മുത്തച്ചന്‍ തന്നെ അച്ചനെന്ന് തെളിഞ്ഞ റിപ്പോര്‍ട്ട് ഇവിടെ

Tuesday, April 29, 2008

മയങ്ങുന്ന ദൈവ രാജ്യം

കുടിയന്‍ എന്ന് കേള്‍ക്കുന്നതേ ഭയങ്കര ഭയമായിരുന്നു ചെറുപ്പത്തില്‍. "സാധനം" അകത്ത് ചെന്നാലുണ്ടാകുന്ന പുകിലുകള്‍ തൊട്ടടുത്ത് താമസിച്ചിരുന്ന വേലായുധനിലൂടെ ഞങ്ങള്‍ അയല്‍വാസികള്‍ ആവോളം അറിഞ്ഞിരുന്നു. അഷ്ടിക്ക് വക കണ്ടെത്താന്‍ കൂലിവേല ചെയ്യുന്നവനാണ്‌ വേലായുധന്‍. എല്ലുമുറിയെ പണിയെടുക്കാന്‍ യാതൊരു മടിയുമില്ല.പക്ഷേ വൈകുന്നേരമായാല്‍ നന്നായൊന്ന് മിനുങ്ങണം. കാലുകള്‍ ഭൂമിയിലുറക്കാതെ, ആടിയാടി ,ഭൂലോകതെറികള്‍ മുഴുവനും ഉരുവിട്ടുള്ള ആ വരവറിഞ്ഞാല്‍ തന്നെ കുട്ടികള്‍ പേടിച്ച് വിറക്കാന്‍ തുടങ്ങും. വീട്ടിലെത്തിയാല്‍ സ്ത്രീകളെ ദേഹോപദ്രവമേല്‍പ്പിക്കല്‍ സാധനസാമഗ്രികള്‍ എടുത്തെറിയല്‍ തുടങ്ങിയ വിക്രിയകളായി പിന്നെ.അടിച്ച സാധനത്തിന്റെ ലഹരിയടുങ്ങുവോളം ഇത് തുടരുകയും ചെയ്യും. കുടിയന്‍മാരെ വളരെ പുച്ചത്തിലും അവജ്ഞയിലുമാണ്‌ അന്നൊക്കെ സമൂഹം വീക്ഷിച്ചിരുന്നത്.വീട്ടിലെ ഒരംഗം മദ്യപിക്കുന്നത് കുടുംബത്തിന്‌ മൊത്തം അപമാനമായി കണ്ടിരുന്നവര്‍ ജാതി മത ഭേദമന്യേ എല്ലാവരിലുമുണ്ടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറിയല്ലോ."വെള്ളമടിക്കില്ലെന്ന് " പറഞ്ഞാല്‍ ഒരു കുറവാണെന്ന് പറയുന്നവര്‍ വരെയുണ്ട്. കേരളത്തിന്റെ മദ്യാസക്തി അറിയാന്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലും ബിവറേജെസ് ഷോപ്പ് വഴി ഒന്ന് പോയി നോക്കിയാല്‍ മതി.അത്രയ്ക്ക് വലിയ നീണ്ട നിര തന്നെ അവിടെ കാണാന്‍ കഴിയും. ആധുനിക യുഗത്തില്‍ എല്ലാം മാറ്റത്തിന്‌ വിധേയമാവുമ്പോള്‍ കുടിയന്‍മാരയിട്ട് എന്തിന് മുഖം തിരിഞ്ഞ് നില്‍ക്കണം. വിദേഷ മദ്യമാണല്ലോ ഇപ്പോള്‍ കേരളത്തിന്റെ ഇഷ്ട വിഭവം. തങ്ങളുടെ പേരിലുമിരിക്കട്ടെ ഒരു മാറ്റം എന്ന് ഇവര്‍ ചിന്തിച്ച് കാണും. കുടിക്കുന്നത് കള്ളായാലും വിദേശിയായാലും കുടിയന്‍ കുടിയന്‍ തന്നെ. പക്ഷേ ഇന്ന് മദ്യപാനി എന്ന വാക്കണല്ലോ കൂടുതല്‍ പ്രിയം. കുടിയന്‍ എന്നു വിളിച്ചാല്‍ തല്ല്‌ കൊള്ളാത്തത് ഭാഗ്യം. കുടിച്ച് മുടിച്ച് തുലക്കുന്ന കണക്ക് ഓരോ ആഘോഷ വേളകളിലും നാമറിയുന്നതാണല്ലോ.മദ്യപാനം വരുത്തിവെക്കുന്ന വിനകള്‍ അറിയാത്തവരല്ല ആരും. എന്നിട്ടും മദ്യമൊഴുക്ക് തുടന്ന് കൊണ്ടോയിരിക്കുന്നു. നൈമിഷികമായ ലഹരി നുണയുമ്പോള്‍ എത്രയോ മാരകമായ അസുഖങ്ങളിലേക്കുള്ള കവാടകങ്ങള്‍ കൂടി തുറക്കപ്പെടുകയണെന്ന സത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. ഇതിനെല്ലാം പുറമെ മദ്യപാനം വരുത്തിവെക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ എത്രയോ ഭയാനകമാണ്.കൊലപാതകങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും പലപ്പോഴും ലഹരി ഒരു കാരണമാവാറുണ്ടെന്നത് നിഷേധിക്കാനാവില്ല.മദ്യം ഉണ്ടാക്കരുത്, കഴിക്കരുത് എന്നെല്ലാം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ തന്നെ മദ്യ - സ്പിരിറ്റ് രാജാക്കന്‍മാരുടെ അരമനകളില്‍ മാസപ്പടിക്കു വേണ്ടി തലയില്‍ മുണ്ടിട്ട് ഞരങ്ങി നടക്കുന്നത് നാം എത്രയോ കണ്ടതാണ്.മനുഷ്യന്റെ അധമ വാസനകളെ പരിപോഷിപ്പിക്കാന്‍ മാത്രമുതകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷിത വലയത്തില്‍ നിന്ന് മോചനം നേടാന്‍ ധാര്‍മിക- സദാചാര മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണ്.