Sunday, August 24, 2014

സങ്കടക്കടലും കടന്ന്...

വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്ന് മങ്ങാതെ നില്‍ക്കുന്നുണ്ടാ ദിനം.

ഒരു കറുത്ത പാട് പോലെ.

എട്ടുവയസ്സുകാരന്റെ കുസൃതികളും വികൃതികളുമായി കൂട്ടുകാരോടൊത്ത്  സ്കൂള്‍‌മുറ്റത്ത് കളിച്ച് തിമിര്‍ക്കുകയായിരുന്നു അവന്‍. കളിയുടെ ആരവങ്ങള്‍ക്കിടയില്‍ ബെല്ല് മുഴങ്ങിയപ്പോള്‍ മിക്ക കുട്ടികളും ക്‍ളാസ്സിലേക്കോടി. അവനും കുറച്ച്പേരും അവിടെ ത്തന്നെ നില്‍ക്കുകയാണു.  തങ്ങള്‍ ഇത്രയും നേരം കളിച്ച് രസിച്ച  ‘പന്തി’നുള്ളില്‍ എന്താണെന്ന് അറിയാനുള്ള ജിജ്ഞാസയായിരുന്നു അവര്‍ക്ക്. കൂടുതല്‍ കാത്ത് നില്‍ക്കാന്‍ സമയമില്ല. തൊട്ടുമുമ്പില്‍ കണ്ട വലിയ കല്ലിലേക്ക് ആഞ്ഞൊരേറ് കൊടുത്തു അവന്‍. ഒരു നിമിഷം, സ്കൂളാകെ സ്തംഭിച്ചു. . കാതടപ്പിക്കുന്ന ശബ്ദം. ഉഗ്രസ്ഫോടനത്തിന്റെ പ്രതീതി. അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിക്കിതച്ചെത്തുമ്പോള്‍.... മുഖത്ത് മുഴുവന്‍ പൊള്ളലേറ്റ് ശരീരമാസകലം ചീളുകള്‍ തുളഞ്ഞു കയറി അത്യാസന്നനിലയില്‍ കിടക്കുകയാണവന്‍. നിസ്സാര പരിക്കുകളോടെ മറ്റു കുട്ടികളും. വിസ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാനം  മെഡിക്കല്‍ കോളേജായിരുന്നു അഭയം.

എത്രയെത്ര നേര്‍ച്ചകള്‍. ചികിത്സകള്‍, വഴിപാടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിധിപോലെ ലഭിച്ചതാണവനെ. മൂത്ത പെങ്ങളുടെ കടിഞ്ഞൂല്‍ സന്തതി.
മുസമ്മില്‍.  അപൂര്‍വ്വമായി മാത്രം കേള്‍‌ക്കാറുള്ള നാമം. സൃഷ്ടാവായ തമ്പുരാന്‍ മുത്തു നബിയെ (സ) വിളിക്കാനുപയോഗിച്ച പേര്. അവന്റെ ഉപ്പയുടെ ഉപ്പയാണാ പേര്  നല്‍കിയത്.
  ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ലാളിക്കാനും ഓമനിക്കാനും ലഭിച്ച ആദ്യത്തെ പൊന്നിന്‍‌കുടം.
വീട്ടിലെ  പ്രഥമ പേരക്കിടാവ്. ഏവരുടേയും അരുമയായി കുസൃതികാട്ടി നടന്നിരുന്നവന്‍. അവനാണീ കിടക്കുന്നത്,  ഒരു സങ്കടക്കടലായി. തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖമാകെ പൊള്ളിപ്പോയിരിക്കുന്നു. കുഞ്ഞിളം മേനിയില്‍ വേദനകള്‍ അരിച്ചു കയറുന്നു. ഒരൊറ്റ നോട്ടം കൊണ്ട് കാണുന്നവരുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നു. വിതുമ്പലുകളൊതുക്കാന്‍ പ്രയാസപ്പെടുന്നു.


ദുഖത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നു കയറി മ്‌ളാനത തളം കെട്ടിയ ദിനങ്ങള്‍.  മുഖത്തേറ്റ തീഷ്ണമായ പെള്ളലില്‍ കരിഞ്ഞുപോയ തൊലികള്‍. പുതിയ തൊലി  വരില്ലേ എന്ന ആശങ്കകള്‍. ദിനം‌പ്രതി ഉള്ളില്‍ നിന്ന് പൊന്തി വരുന്ന തുളച്ചുകയറിയ ചിരട്ടയുടേയും മറ്റും ചീളികള്‍.  ഞെട്ടറ്റതുപോലെ തൂങ്ങി നില്‍ക്കുന്ന കൈവിരലുകള്‍. അനിശ്ചിതത്വത്തിന്റേയും ഉദ്വേഗത്തിന്റെയും ദിനങ്ങള്‍.  പിന്നെപ്പിന്നെ  പ്രാര്‍ത്ഥനകളും ചികിത്സയും പ്രതീക്ഷയുടെ വെട്ടം നല്‍കാന്‍ തുടങ്ങുകയായിരുന്നു . എല്ലാം ഭേദമാകുമെന്നും കരിഞ്ഞുണങ്ങിയ തൊലിക്ക് പകരം പുതിയ തൊലികള്‍ വരുമെന്നും  ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ്. അത് നല്‍കിയ ആത്മവിശ്വാസം.. അങ്ങിനെ പ്രത്യാശയിലേക്ക് ചുവട് വെക്കുന്നതിനിടയില്‍ ഒരു ദിവസം, പരിശോധനക്ക് ശേഷം ഡോക്ടരുടെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ. ഇടത്തേ കൈ കൊണ്ട് എഴുതാന്‍ പരിശീലിപ്പിക്കേണ്ടി വരും.വലതു കൈയ്യിന്റെ തൂങ്ങിനില്‍ക്കുന്ന രണ്ട് വിരലുകളും വെട്ടിക്കളയേണ്ടിവരും.അതും രണ്ട് ദിവസത്തിനകം. മറ്റൊരു പോം‌വഴിയുമില്ല.യാതൊരു ഭാവമാറ്റവുമില്ലാതെ അതും പറഞ്ഞ്  ഡോക്ടര്‍ പോയി.

എന്ത് ചെയ്യണമെന്നറിയാതെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ പകച്ച് പോയ നിമിഷങ്ങള്‍. അപ്പോഴാണു മാസങ്ങളോളം അവിടെ കഴിയേണ്ടിവന്ന സുഹൃത്തിന്റെ അനുഭവം ഓര്‍മ്മയിലെത്തിയത്. മെഡിക്കല്‍ കോളേജിലെ ചില ഡോക്ടര്‍മാരെ അവരുടെ താമസസ്ഥലത്ത് പോയി  കണ്ട് സന്തോഷിപ്പിച്ചാല്‍ രോഗിക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും കിട്ടുമെന്ന പാഠം വീട്ടുകാരുമായി പങ്ക് വെച്ചു. ആ ഇളം വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ടാതിരിക്കാന്‍ അന്നാദ്യമായി ആദര്‍ശവാദികളോട് കലഹിക്കേണ്ടി വന്നു.  രാത്രി തന്നെ ഡോക്ടറെ പോയി കണ്ടു.  ശ്രമിക്കാമെന്നയാള്‍ വാക്ക് തന്നു. ഭാഗ്യം,  വിരലുകള്‍ക്കൊന്നും സംഭവിച്ചില്ല. എല്ലാം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ മാസങ്ങളുടെ ആശുപത്രി വാസം വേണ്ടി വന്നു.

സ്കൂളിന്റെ തൊട്ടടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ  വെടിക്കെട്ടിനിടയില്‍ പൊട്ടാതെ കിടന്നിരുന്നൊരു ഗുണ്ടാണു അന്നു വില്ലനായത്. ഗുണ്ടിന്റെ മാരകമായ പ്രഹരശേഷിയില്‍ വേദനകളൊരുപാട് തിന്നേണ്ടിവന്നെങ്കിലും സങ്കടക്കടലെല്ലാം നീന്തിക്കടന്ന് കാലത്തിന്റെ ഗതിവേഗത്തില്‍ ഒത്ത യുവാവായും  സുമുഖനായ ചെറുപ്പക്കാരനായും വളര്‍ന്നിരിക്കുന്നു അവനിപ്പോള്‍. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അവനും ഒരു പ്രവാസിയായി മാറി.


ഇന്ന് (24-08-2014) അവന്റെ കല്യാണമാണ്. മംഗല്യത്തില്‍  കൂടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു . പക്ഷേ എന്ത് ചെയ്യാന്‍ ?  വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയില്‍  ആ മോഹം. പൊലിഞ്ഞുപോയി .  പ്രാര്‍ത്ഥനാ മനസ്സുമായി കൂടെയുണ്ട് ഞങ്ങള്‍. പുതുജീവിതം സൌരഭ്യം നിറയുന്നതാവട്ടെ. സന്തോഷപ്രദവും ആനന്ദകരവുമായ ജീവിതം നയിക്കാനും ക്ഷമിച്ചും പൊറുത്തും പരസ്പര വിശ്വാസത്തോടെ മുന്നേറാനും കഴിയട്ടെ. ദാമ്പത്യവല്ലരിയില്‍ കണ്‍‌കുളിര്‍മയേകുന്ന കുസുമങ്ങള്‍ വിരിയട്ടെ.   നാഥന്റെ പരിപൂര്‍ണ്ണ തൃപ്തിയിലായി മുന്നോട്ട് ഗമിക്കാന്‍ അവന്‍  അനുഗ്രഹിക്കട്ടെ.
മണവാളനും മണവാട്ടിക്കും സര്‍വ്വവിധ മം‌ഗളങ്ങളും നേരുന്നു.

2 comments:

ajith said...

ആരെന്നറിയില്ലെങ്കിലും എന്റെയും മംഗളാശംസകള്‍

Cv Thankappan said...

സങ്കടക്കടല്‍ താണ്ടിയെത്തിയ
മിടുക്കനായ ആ കുട്ടിക്ക് മംഗളാശംസകള്‍