Wednesday, October 1, 2008

കെട്ടുകാഴ്ചകളില്ലാത്ത അക്ഷരക്കൂട്ടങ്ങളുമായി ഇങ്കു റഹ്‌മത്ത്


ഇങ്കു റഹ്‌മത്ത് വാക്കുകളെ വായനക്കാര്‍ക്ക് മുന്നില്‍ നിരത്തുക മാത്രം ചെയ്യുന്നു. വ്യാഖ്യാനിക്കേണ്ട ബാധ്യത വായനക്കാരനാണെന്ന് ഇങ്കു പറയുന്നു. പത്തു വയസ്സിനുള്ളില്‍ ആറ് കഥാസമാഹരങ്ങളും ഒരു കവിതാസമാഹാരവും രചിച്ച് സാഹിത്യരംഗത്ത് ശ്രദ്ധേയമായ ഇങ്കു റഹ്‌മത്തിന്റെ രചനകള്‍ രൂപപരമായ കെട്ടുകാഴ്ചകളില്ലാതെ മുളപൊട്ടുന്നൊരു വിത്തിന്റെ സ്വഭാവികതയോടെ രൂപം കൊണ്ടവയാണ്.

ഇങ്കുവിന്റെ അക്ഷരങ്ങളുടെ വിരല്‍‌പിടിച്ചു നടക്കണമെങ്കില്‍ ബാലമനസ്സിന്റെ നൈര്‍മല്യങ്ങള്‍ കൈമോശം വന്നുപോകാതെ കാത്തുവെക്കണം. സ്വന്തം ചുറ്റുപാടുകളിലെ സാധാരാണവും അസാധാരണവുമായ കാഴ്ചകളും കേള്‍വികളും തിരിച്ചറിവുകളും തന്റെ തന്നെ മാനസിക സഞ്ചാരങ്ങളും ഇങ്കുവിന്റെ രചനകള്‍ക്ക് പ്രമേയമാകുന്നു. അതുകൊണ്ടാണ് പൂവും പുഴയും ആകാശവും പാവകൂട്ടങ്ങളുമൊക്കെ ഇങ്കുവിന്റെ രചനകളില്‍ കഥാപാത്രങ്ങളായവതരിക്കുന്നത്.
ജീവിതത്തെ ശാന്തമായൊഴുക്കുന്നൊരു പുഴയായി തിരിച്ചറിയുന്ന ഇങ്കുവിന്റെ രചനകളില്‍ മുതിര്‍ന്നവരുടെ ലോകത്തിലെ പൊങ്ങച്ചങ്ങളും പൊള്ളത്തരങ്ങളും വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. പൂവും പുഴയും എന്ന കഥാസമാഹാരത്തിലെ ഗുഡ്മോര്‍ണിംഗ്, സേ ഗുഡ്മോണിംഗ് എന്നീ കഥകള്‍ ബാലമനസുകള്‍ക്ക്മേല്‍ കടന്നുകയറുന്ന അധ്യാപന രീതികളെ ഫലിതാത്മമായി വിമര്‍ശിക്കുകയാണ്. ഈ സമാഹരത്തിലെ തന്നെ പേടി എന്ന കഥ വിഭ്രമാത്മകമായ സമകാലീന സമൂഹിക പരിതാവസ്ഥകള്‍ കുഞ്ഞുമനസുകളിലേല്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ മുദ്രണം ചെയ്യുന്നു.

തേനൂളന്‍ എന്ന കഥാസമാഹരത്തിലെ കാറിന്റെ വഴിതെറ്റല്‍ എന്ന കഥയില്‍ ജനതയില്‍ നിന്നകന്നുപോകുന്ന ഭരണകൂടനിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. മറച്ചുവെക്കപ്പെടുന്ന മനുഷ്യാവസ്ഥയുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്ന മുഖം മൂടി എന്ന കഥ കഥയറിഞ്ഞവരുടെ കണ്ണ് നനക്കുന്നു. മാന്യന്‍ എന്ന കഥാസമാഹരത്തിലെ ടീച്ചറുടെ സ്വപ്നം എന്ന കഥയില്‍ അക്രമാസകതമായ സമകാലീന സാംസ്കാരിക മുഖത്തെ അടയാളപ്പെടുത്തുന്നു. തെനൂളന്‍ എന്ന കൃതിയിലെ വൈറസ് കഥ പുതിയ കാലം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബാലപാഠങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ സ്നേഹരാഹിത്യം നിറക്കൂന്നുവെന്ന ഓര്‍‌മ്മപെടുത്തലായി മാറുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനം നമ്മുടെ സാംസ്കാരിക ഭൂമികകളെ എങ്ങനെ കടന്നാക്രമിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കമ്പ്യുട്ടറും ഇന്റെര്‍നെറ്റും എന്ന കഥയിലൂടെ. മൈഡിയര്‍ ടോയ് ടോഗ് എന്ന കവിതയില്‍ തന്‍റെ തന്നെ കാരണങ്ങളാല്‍ കൈമോശം വന്നുപോയ പാവയെ ഇനി സ്വര്‍ഗത്തില്‍ കണ്ടെത്താന്‍ കലണ്ടര്‍ താളെണ്ണിയിരിക്കുന്ന ബാലമനസ്സിന്റെ തീവ്ര വിശുദ്ധികള്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

സ്വപ്നങ്ങള്‍ ഉപഭോഗാസക്തമാകുമ്പോഴും ഉണര്‍വ്വുകള്‍ ജീവിതത്തെ ശാന്തമായൊഴുകുന്ന പുഴയായി തിരിച്ചറിയാന്‍ ഈ കഥാകാരിയെ പ്രാപ്തയാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ശാന്തമായ പുഴത്തിരത്തിരുന്ന് ഇങ്കു വാക്കുകള്‍ കൊരുക്കുമ്പോള്‍ നിറം പിടിപ്പിക്കാത്ത ജീവിത കാഴ്ചകളുടെ നേര്‍ചിത്രങ്ങളായി പരിണമിക്കുകയാണ് ആ വാക്കുകള്‍.

നെട്ടയം എ ആര്‍ ആര്‍ പബ്ലിക്ക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇങ്കു റഹ്‌മത്ത് അഡ്വ. റഹീമിന്റെയും അധ്യാപികയായ ലാലി എസ് ഖാന്റെയും മകളാണ്.
(സിറാജ് ദിനപത്രം , ഒക്ടോബര്‍ ഒന്ന്)

1 comment:

ബഷീർ said...

വാര്‍ത്ത വായിച്ചിരുന്നു.
എല്ലാ ആശംസകളും നേരാം

നന്ദി