Thursday, September 29, 2016

ഒരു പട്ടിപിടുത്തത്തിന്റെ ഓർമ്മക്ക്..

പത്തിരുപതു വർഷങ്ങൾക്ക് മുമ്പ്,
നായ ശല്യംകൊണ്ട് പൊറുതി മുട്ടിയൊരു കാലം.

പുലർ വേളകളിലും രാത്രി സമയങ്ങളിലും പള്ളിയിൽ വരാനും പോകാനും വരെ നായ്ക്കൾ ശല്യമായപ്പോൾ നിസ്കരിക്കാൻ വരുന്ന കാരണവന്മാരൊക്കെക്കൂടി നായ ശല്യത്തിനു അറുതി വരുത്താൻ ഉപായങ്ങളാരായാനുള്ള അതിഗംഭീര ചർച്ചയിലാണു. ഒടുവിൽ പള്ളിയിൽ ദർസിനു വരുന്ന നാട്ടുകാരായ കുട്ടികളിലെ മുതിർന്നവരെ ആ ദൌത്യം ഏൽ‌പ്പിക്കാൻ അവർ തീരുമാനിച്ചു.
അങ്ങിനെ കാരണവന്മാരൊക്കെ പിരിവെടുത്ത് ഒരു നിശ്ചിത സംഖ്യ മുതിർന്നവരിലെ മൂപ്പനെ ഏൽ‌പ്പിച്ചു..

നായയെ കൊല്ലൽ പരിപാടിക്ക് ഉപയോഗിക്കുന്ന സൂത്രത്തിനു വലിയ ചിലവൊന്നുമില്ലെന്ന് കാരണവന്മാർക്കുമറിയാം. ആകെയുള്ളത് കുറച്ച് ബോട്ടി വാങ്ങാനുള്ള ചിലവാണു.. ബാക്കി വരുന്ന പൈസ ഈ മഹാ ദൌത്യം ഏറ്റെടുത്തവർക്ക് കാരണവന്മാർ വകയുള്ള ഒരു ഇഷ്ടദാനവും. ഒത്താൽ ഓരോരുത്തർക്കും എറച്ചീം പൊറോട്ടേം, അതല്ലെങ്കിൽ ഒരു പരിപ്പുവടേം ചായേം..അതിനുള്ള കായി മിച്ചമുണ്ടാകും.

പള്ളിപ്പറമ്പിൽ സുലഭമാ‍ായ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വേവിച്ച ബോട്ടി നയകളുടെ സഞ്ചാര പാതകളിൽ കൊണ്ടു വെക്കുക.അതാണു ദൌത്യം. അത് തിന്നുന്ന മുറക്ക് നായ്ക്കൾ ചത്തുവീഴും. ദൌത്യം സീനിഴേയ്സിനാണെങ്കിലും ഞങ്ങൾ ജൂനിയേഴ്സും തട്ടീം മുട്ടിയൊക്കെ കൂടെയുണ്ട്.. ഒരു പരിപ്പ് വട മിസ്സ് ആകരുതല്ലോ...

                                 


രാത്രി പള്ളിയിലെ കഞ്ഞിപ്പുരയിൽ വെച്ചായിരുന്നു പാചകം. അങ്ങിനെ കാഞ്ഞിര ത്തൊലിയിട്ട് വേവിച്ച ബോട്ടി റെഡി. അവ പള്ളിപ്പറമ്പിൽ പലയിടത്തായി നായകൾക്ക് തിന്നാൻ പാകത്തിൽ വെച്ച് കൊടുത്തു ദൌത്യം പൂർത്തീകരിച്ചു. നായകളൊക്കെ ചത്ത് വീഴുമ്പോൾ കാരണവന്മാരുടെ വക അഭിനന്ദനത്തിന്റെ പ്രവാഹമൊക്കെ സ്വപ്നം കണ്ട് എല്ലാവരും വീട്ടിലേക്ക് മടങ്ങി..
പിറ്റേന്ന് നേരം വെളുത്തു, രാത്രിയായി, പിന്നേം നേരം വെളുത്തു. എന്നിട്ടും ഒരൊറ്റ നായ പോലും ചത്തില്ല.. എല്ലാവർക്കും ചങ്കിടിപ്പ്, കാരണവന്മാർ മുറുമുറുപ്പ് തുടങ്ങി, ചെക്കന്മാർ തങ്ങളെ പറ്റിച്ച് കാശ് മുഴുവൻ പുട്ടടിച്ച് തീർത്തിട്ട് നുണ പറഞ്ഞതാകുമോ എന്ന് പോലും സംശയിച്ച് കാണും. പേരിനെങ്കിലും ഒരു നായ പോലും ചത്തില്ലല്ലോ.

ഒടുവിൽ അവർ സീനിയേഴ്സ് മൂപ്പന്മാരെ വിളിച്ചു ചോദ്യം ചെയ്തു. പാചക ക്കൂട്ടുകളെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു..പാവം നായകൾ ചാകാ‍ൻ പോകുകയല്ലേ, കുറച്ച് രുചികരമായ ഭക്ഷണം കഴിച്ച് ചത്തോട്ടെ അവറ്റകൾ എന്നു കരുതി കാഞ്ഞിരത്തൊലിയോടൊപ്പം കുറച്ച് വേപ്പിലയും ചേർത്താണു ബോട്ടി വേവിച്ചെടുത്തത്.. അത് മാത്രമാണ് തങ്ങൾ കൂടുതലായി ചെയ്തതെന്ന് കാരണവന്മാരെ ബോധ്യപ്പെടുത്തിയപ്പോൾ നായകൾ ചാകതിരുന്നതിന്റെ കാരണം അവർക്ക് മനസ്സിലായി.. പിന്നെ ഞങ്ങൾക്കും.


 (പടം പൊക്കിയത് മാതൃഭൂമിയിൽ നിന്ന്)

3 comments:

Cv Thankappan said...

നന്ദി കാണിക്കാതിരിക്കില്ല ആ പട്ടികള്‍
ആശംസകള്‍

ശ്രീ said...

അതു കൊള്ളാം 😊

(പുതിയ അറിവാണ് )

Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടിക്കുണ്ടോ കാഞ്ഞിരം