Wednesday, March 14, 2018

പ്രവാസത്തിൻ്റെ പതിനേഴ് വർഷങ്ങൾ.



പ്രവാസം പൊള്ളിക്കാൻ തുടങ്ങിയിട്ട് പതിനേഴ് വർഷം പിന്നിടുകയാണു.

തിരിഞ്ഞ് നോക്കുമ്പോൾ സ്വപ്നം കാണാൻ പോലും കഴിയാത്തത്ര 
അതിവിദൂരതയിലായിരുന്നു  ഗൾഫ്.
ഗൾഫെന്നത്  ഒരു വിധത്തിൽ ഞങ്ങളുടെ അതിമോഹങ്ങളിലൊന്ന് മാത്രമായിരുന്നു.
കാരണം മുന്നിൽ ശ്യൂനത മാത്രമായിരുന്നല്ലോ.
ആരു തരാൻ ഒരു വിസ..?
സഹായിക്കാൻ കടപ്പെട്ടവരിൽ നിന്ന് പോലും അവഗണനയുടെ കൈപ്പ് നീരു മാത്രം
കുടിക്കാൻ വിധിക്കപ്പെട്ടവരുടെ ഗൾഫ് സ്വപ്നങ്ങൾക്ക് വർണ്ണങ്ങളുടെ ലോകം തന്നെ അന്യമായിരുന്നു അന്ന്.
പ്രാരാബ്ധങ്ങൾക്ക് നടുവിലാണെങ്കിലും അല്ലലും അലട്ടലുമില്ലാതെ തന്നെയാണു
പ്രിയപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും സ്നേഹച്ചൂടിൽ ഞങ്ങൾക്ക് ചിറകുകൾ മുളച്ചതും
അവ വിടർന്നു തുടങ്ങിയതും.
സുന്ദരമായൊരു വീട്,
പെൺമക്കളെ കെട്ടിച്ചയച്ച്
അവർക്ക് നല്ലൊരു ജീവിതം,
ഞങ്ങളുടെ വിദ്യഭ്യാസം..
കഷ്ടതയുടെ ഒത്ത നടുവിലും ഇതെല്ലാം ഒറ്റക്ക് സാധിച്ചെടുത്ത വിസ്മയമായിരുന്നു ഉപ്പയെങ്കിലും
മക്കളെ കടൽ കടത്തുകയെന്നത് ഉപ്പയുടെ വലിയൊരു സ്വപ്നമായിരുന്നു.
ഡിഗ്രിയും പി ജിയും വരെയൊക്കെ പഠിക്കാൻ ഞങ്ങൾക്ക് അവസരം തന്നതിനു ശേഷം
എനിക്കോ ഇക്കാക്കോ ഒരു വിസ കിട്ടാൻ പല വാതിലുകളും ഉപ്പ മുട്ടി നോക്കിയിരുന്നുവെങ്കിലും
സന്മനസ്സ് കാട്ടാൻ ആരുമുണ്ടായിരുന്നില്ല
ഗൾഫിലേക്കുള്ള മോഹം കൂടുന്തോറും അത് ഞങ്ങളിൽ നിന്ന് കൂടുതൽ
അകന്നകന്ന് പോകുന്നത് പോലെ.
പ്രതീക്ഷയുടെ ചെറിയൊരു തരിമ്പ് പോലും ഇല്ലാതെ,
പ്രത്യാശയുടെ ഇത്തിരി വെട്ടം പോലും നൽകാതെ,
പിന്നെയും പിന്നെയും വെറുതെയിങ്ങനെ ഞങ്ങളെ മോഹിപ്പിക്കുമായിരുന്നു  ഗൾഫ്.
ഒടുവിലൊടുവിൽ,
കിട്ടാക്കനിയായി മാറിയ വിസയെത്തേടി കീഴടങ്ങാൻ ഒരുക്കമല്ലാത്ത മനസ്സുമായി
ഇക്ക തന്നെ ഗോദയിലേക്കിറങ്ങുകയായിരുന്നു,
ഇക്കയുടെ അതിവിശാലമായ സംഘടനാ സൗഹൃദങ്ങളിൽ നിന്ന് ഒടുവിലത് കിട്ടുക തന്നെ ചെയ്തു. അതും സ്വപ്നങ്ങളുടെ പറുദീസയായ ദുബായിലേക്ക്.
അതെ, അതൊരു നിമിത്തമായിരുന്നു.

സുഖകരമായിരുന്നില്ല തുടക്ക കാലം.
ക്ളേശതകൾ..
കഷ്ടപ്പാടുകൾ.
ജോലിക്ക് വേണ്ടിയുള്ള അലച്ചിലുകൾ.
എങ്കിലും പരീക്ഷണങ്ങളുടെ ആദ്യകാലങ്ങളെ സഹനപർവ്വം താണ്ടി അതിജയിക്കുക തന്നെ ചെയ്തു.പിന്നീടങ്ങോട്ട് ഉന്നതങ്ങളിലേക്കുള്ള ഉയർച്ചയായിരുന്നു
ഇക്കാക്ക് പടച്ചവൻ നൽകിയ പ്രതിഫലം.
പിന്നെ സ്വന്തത്തിലേക്ക് ഒതുങ്ങുകയായിരുന്നില്ല.
സാന്ത്വനവുമായി പരന്നൊഴുകിക്കൊണ്ടേയിരിക്കുകയാണു.

ആരാരും സഹായിക്കാനില്ലാതെ പ്രവാസ ഭൂമിയിൽ ഒറ്റപ്പെടുന്നവർ,
തൊഴിലൻവേഷിച്ച് കഷ്ടപ്പെട്ട് തളർന്നു പോകുന്നവർ,
ഉന്നത യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാതെ നിരാശരായവർ,
അവർക്കെല്ലാം അത്താണിയും അവലംബവും ആശ്രയവുമായി സാന്ത്വന സ്പർശം നൽകി അനുയോജ്യമായ ജോലികളിലേക്ക് അവരെ വഴി നടത്തുന്നു.

നൂറു കണക്കിനു കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കഴിയുക.
ആയിരങ്ങളുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകാനാവുക,
മിഴിനീരിറ്റുവീഴുന്ന അവരുടെ പൊള്ളുന്ന പ്രാർത്ഥനകളിൽ
ഇടം തേടാൻ കഴിയുക.
പരലോക സൗഭാഗ്യങ്ങളുടെ പറുദീസയിലേക്ക് ആനയിക്കപ്പെടാനുതകുന്ന
മഹാ സുകൃതങ്ങളുടെ തോഴനാവാൻ കഴിയുക..
ആയിരത്തിലധികം പേർക്ക്  സന്തോഷത്തിൻ്റെ പുതിയ പ്രഭാതങ്ങൾ 
സമ്മാനിക്കാൻ കാരണക്കാരനാവുക,
അതിശയോക്തിയുടെ വർത്തമാനമല്ലിത്
തികഞ്ഞ യാഥാർത്ഥ്യം മാത്രം.

ഞങ്ങൾക്കൊരു വിസക്ക് വേണ്ടി ചോദിച്ചപ്പോൾ
ഉപ്പയോട് കനിവ് കാട്ടാൻ മനസ്സ് കാട്ടാത്തവരുടെ മക്കൾക്ക് വരെ
ഇക്ക മുഖേന ജോലി ലഭിച്ചിട്ടുണ്ടെന്നത്
കാലത്തിൻ്റെ മധുരമായ പ്രതികാരമായിരിക്കാം.

ഇക്കയെത്തി വർഷങ്ങൾക്കുള്ളിൽ ഗൽഫ് എന്ന സ്വപ്ന ഭൂമികയിലേക്ക്
വിസിറ്റ് വിസയിൽ ഞാനും പറന്നിറങ്ങി.
കൂടുതലൊന്നും അലയേണ്ടി വന്നില്ല,
ഒരാഴ്ച പോലും തികയുന്നതിനു മുമ്പേ ഇക്കയുടെ കെയറോഫിൽ തന്നെ
ഖോർഫുഖാനിൽ എക്കൗണ്ടൻ്റായി ജോലി ലഭിച്ചു.
പിന്നീട് അഞ്ച് വർഷത്തിനു ശേഷം അവിടെ നിന്ന് ദുബായിലേക്കും.

നടക്കാതെ പോയ മോഹങ്ങളൊരുപാടുണ്ട്.
എങ്കിലും നിരാശയൊട്ടുമില്ല.

പ്രീഡിഗ്രിക്ക് സെക്കൻ്റ് ഗ്രൂപ്പെടുത്ത് പഠിച്ചപ്പോൾ
ഡോക്ടർ ആകണമെന്നായിരുന്നു മോഹം,
അതൊരു വ്യാമോഹം മാത്രമാണെന്ന്തിരിച്ചറിഞ്ഞ്
ഡിഗ്രിക്ക് കൊമേഴ്സിലേക്ക് ചുവട് മാറിയപ്പോൾ
ഉള്ളിൽ ഒരു സീ എ ക്കാരൻ ഉദയം ചെയ്തിരുന്നു.
അവിടെയും സാമ്പത്തികം വില്ലനായപ്പോൾ
ആ മോഹത്തെയും നിഷ്കരുണം കൊന്നു കുഴിച്ചുമൂടി.
പിന്നെ വെറുമൊരു ഡിഗ്രിക്കാരൻ മാത്രമായി
വിമാനമിറങ്ങിയതാണിവിടെ.
തീഷ്ണമായ ഉള്ളുരുക്കങ്ങൾക്കൊപ്പം ഒരുപാട് പാഠങ്ങൾ നൽകിയിട്ടുണ്ട് പ്രവാസം.
സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ജീവിതത്തിൻ്റെ തന്നെയും വില മനസ്സിലാക്കാൻ
പ്രവാസം ഒരുപാടൊരുപാട് സഹായിച്ചിട്ടുണ്ട്.

പ്രിയ സഹോദരിയുടേയും ഉപ്പയുടേയും വിയോഗം മൂലം തീവ്രദുഖത്തിൻ്റെ അഗാധതയിൽ ആണ്ടുപോയതും ഈ പ്രവാസ നാളുകളിലായിരുന്നു.

സ്വപ്നങ്ങൾ പലതും എത്തിപ്പിടിക്കാനായില്ലെങ്കിലും 
അപ്രാപ്യമെന്ന് കരുതിയ ചിലതെങ്കിലും
 പ്രവാസം കൊണ്ട് നേടാൻ കഴിഞ്ഞുവെന്നതിനു  
അല്ലഹുവിനു സ്തുതി. അൽഹംദുലില്ലാഹ്..

3 comments:

Typist | എഴുത്തുകാരി said...

എല്ലാ പ്രവാസികളുടെയും മനസ്സില്‍ നാട്ടില്‍ തിരിച്ചെത്തുന്നത് തന്നെയായിരിക്കും സ്വപ്നം അല്ലേ?

ശ്രീ said...

ശരിയാണ് മാഷേ... പലരുടേയും സ്വപ്നങ്ങൾ പൂവിടുന്നത് ഇതു പോലെ പ്രവാസ കാലത്ത് തന്നെയാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

ഗൾഫ് പ്രവാസത്തിൻ ഗൃഹാതുരതം തുടിക്കുന്ന കുറിപ്പുകൾ