Thursday, April 10, 2008

വേനലവധിയുടെ മധുര സ്മരണകള്‍

മധുരം കിനിയുന്ന ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച വേലനവധിയെ എങ്ങനെ മറക്കനൊക്കും.പുസ്തക താളുകളുടെ തടവറയില്‍‌ നിന്നു മോചനം‌ നേടി കളിയുടെയും വിനോദത്തിന്റെയും ആനന്ദത്തിലാറാടാന്‍‌ ലഭിക്കുന്ന സുന്ദര മുഹൂര്‍‌ത്തങ്ങള്‍‌. അന്ന് കളിച്ച് തീര്‍ക്കാത്ത കളികളുണ്ടോ. ചെയ്ത് കൂട്ടാത്ത കുസൃതികളും .


ഓരോ വീടുകള്‍ക്കു മുമ്പിലും ഉയരുന്ന ചെറിയ ചെറിയ കൂടാരാങ്ങള്‍ വേനലവധിയുടെ സ്ഥിരം കാഴ്ചകളായിരുന്നു. ആഞ്ഞെടുത്ത ചീമക്കൊന്നയുടെ വടികള്‍ കൊണ്ട് തൂണുകള്‍ സ്ഥാപിച്ചും പൊളിച്ച് മാറ്റിയ വിറക് പുരയുടെയോ മറ്റൊ പഴയ ഓലകളുപയോഗിച്ച് മേല്‍ക്കൂര മേഞ്ഞും വശങ്ങള്‍ മറച്ചും നിര്‍മ്മിച്ചിരുന്ന കൂടാരങ്ങളധികവും മിഠായി വില്‍പന കേന്ദ്രങ്ങളായിരിക്കും. ഓരോ കൂടാരങ്ങള്‍ക്കും ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കും. തേനിലാവ്, കടിച്ചാപിടിച്ചി, ചുകപ്പ് നിറത്തില്‍ പൊതിഞ്ഞ കപ്പലണ്ടി, കപ്പലണ്ടി ഉണ്ട, വറുത്ത കടല, കടല പരിപ്പ്, അച്ചാറുകള്‍ എന്നിവയായിരിക്കും വില്‍പ്പനച്ചരക്കുകള്‍.തൊട്ടടുത്ത കശുമാവിന്‍ ചുവട്ടില്‍ നിന്നും കശുവണ്ടി പെറുക്കിയെടുത്തുന്ന കുഞ്ഞന്‍മാരായിരിക്കും മിഠായിക്കടകളിലെ ഉപഭോക്താക്കളധികവും.മിക്ക കടകള്‍ക്കും ആയുസ്സ് നന്നേ കുറവായിരിക്കും. കാരണം മറ്റൊന്നല്ല. ചരക്കുകളധികവും പങ്കാളികള്‍ തന്നെ ശാപ്പിട്ട് തീര്‍ത്തിരിക്കും


വറ്റിത്തിരാറായ കുളങ്ങളിലും തോടുകളിലുമെല്ലാംമല്‍സ്യങ്ങളെ തേടിയുള്ള നെട്ടോട്ടവും ഇക്കാലയളവിലെ രസങ്ങളില്‍ പെട്ടതു തന്നെ.ചെളിയില്‍ പൂണ്ട് കിടക്കുന്ന ബ്രാലന്‍ മീനിനേയും പേരറിയാത്ത മറ്റു പലതിനേയും കരവലയത്തിലൊതുക്കാനുള്ള മല്‍സരവും അത് കിട്ടുമ്പോഴുള്ള സന്തോഷവും എന്തു മാത്രമായിരുന്നു.


കണ്ണ്‌ പൊത്തിക്കളി, അമ്പസ്താനി , കല്ലും മണ്ണും കളി, തൊട്ട പ്രാന്തി, കുറ്റിയും കോലും അങ്ങനെ എണ്ണിയലൊടുങ്ങാത്ത നൂറുകൂട്ടം കളികള്‍ അന്നിന്റെ പ്രത്യേകതകളായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികള്‍ വെറും കേട്ടുകേള്‍വി മാത്രമായിരിക്കും. ബാല്യത്തിന്റെ കുസൃതികളും വികൃതിളുമെല്ലാം വീഡിയോ ഗൈമുകളിലും കമ്പ്യൂട്ടറുകള്‍ക്കു മുമ്പിലും തളച്ചിടാനാണല്ലോ ഇന്നിന്റെ ബാല്യങ്ങളുടെ വിധി.

6 comments:

Vishwajith / വിശ്വജിത്ത് said...

അത് കാലത്തിന്റെ തിരുത്താന്‍ പറ്റാത്ത മാറ്റം ...മാട്ടമില്ലാതായി ഒന്നേയുള്ളൂ ....മാറ്റം....നാളത്തെ കുട്ടികള്‍ ചിലപ്പോള്‍ വെറും രോബോടുകളോട് മാത്രമെ കളിക്കൂ ..അവര്ക്കു അച്ചന്‍..അമ്മ എല്ലാം യന്ത്രങ്ങള്‍.....അല്ലെ...

ബഷീർ said...

തിരിച്ചു വരില്ലെന്നറിയാമെങ്കിലും വെറുതെ മോഹിച്ചിടുന്നു ഏവരും..

നമ്മുടെ മക്കള്‍ക്ക്‌ പിന്നീടൊരിക്കല്‍ അയവിറക്കാന്‍ ഒരു കുട്ടിക്കാലം തന്നെ നഷ്ടമാവുകയല്ലേ ഇന്ന്.


++ തലക്കെട്ടിലെ അക്ഷരതെറ്റ്‌ തിരുത്തുമല്ലോ

Unknown said...

kk-k.
ellam ormayavanu...........
thalakkettile thett iniyum thiruthillallo....
atho ini athano seri??

...പാപ്പരാസി... said...

വേനലവധി കഴിഞ്ഞാലെത്തുന്ന തോരാത്ത മഴയില്‍ കൂട്ടുകാരനെയും കൂടെ കുടയില്‍ ചേര്‍ത്ത് പിടിച്ച് ഒരിക്കല്‍ കൂടി സ്കൂളിലേക്ക്....നഷ്ടബാല്യത്തിലേക്ക് ഒരിക്കല്‍ കൂടി പോകാനൊരാഗ്രഹം.
ശരിക്കും,,നമ്മുടെ മക്കള്‍ക്ക് നഷ്ടമാവുന്നത് എന്തൊക്കെയാണ്,വീഡിയോ ഗെയിമും കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കും കണ്ട് വളരുന്ന അവര്‍ക്ക് ഇതൊക്കെ അച്ഛന്റെ ഭ്രാന്താണെന്ന് തോന്നുമോ?അറിയില്ല!

“വേലനവധി” എന്നത് തിരുത്തുമല്ലോ!

കാസിം തങ്ങള്‍ said...
This comment has been removed by the author.
കാസിം തങ്ങള്‍ said...

പോസ്റ്റ് വായിക്കാന്‍ സമയം കണ്ടെത്തുകയും അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത ബശീര്‍ക്ക, മുരളീ കൃഷ്ണ, പാപ്പരാസി, പിന്നെ വിശ്വജിത്ത് നന്ദിയുണ്ടൊരുപാടൊരുപാട്.